മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം; റിട്ടയേഡ് ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന്
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (മെഡിസെപ്) വീണ്ടും അനിശ്ചിതമായി നീട്ടുവാൻ സാധ്യത.
ഈ നീക്കം പുനഃപരിശോധിക്കണമെന്ന് റിട്ടയേഡ് ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന് (ആര്ജിഇഎ) കാഞ്ഞിരപ്പള്ളി താലൂക്ക് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. 11 ലക്ഷം അംഗങ്ങളുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു നീട്ടുന്നതുകൊണ്ട് അര്‍ഹരായവര്‍ക്ക് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ വായ്പയെ അടിമുടി എതിര്‍ത്ത ഇടതുപക്ഷത്തിന്റെ പുതിയ മുതലാളിത്വ നയ സമീപനം തൊഴിലാളി വിരുദ്ധമാണെന്നും യോഗം ചുണ്ടിക്കാട്ടി.
ജനവിരുദ്ധ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുക, എല്ലാ ട്രഷറികളിലും പ്രായമായ പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ പെന്ഷന് സ്പെഷല്‍ കൗണ്ടര്‍ തുറക്കുക, രണ്ടു ഗഡു പെന്ഷന് പരിഷ്കരികരണ കുടിശികയും ഡിഎ കുടിശികയും ഉടന്‍ അനുവദിക്കുക, നിര്‍ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.
പ്രസിഡന്റ് വി.ആര്. മോഹനന് പിള്ള അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റോണി കെ. ബേബി, രക്ഷാധികാരികളായ പി.എന്‍. ദാമോദരന്‍ പിള്ള, വി.ഐ. അബ്ദുള്‍ കരീം, സി.എം. മുഹമ്മദ് ഫൈസി, പി.പി. അബ്ദുള്‍ സലാം, കെ. രാജേന്ദ്രന്, ബേബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.