
ലക്ഷങ്ങൾ മുടക്കി ലേലത്തിലെടുത്ത കടകളിൽ വ്യാപാരം കുത്തനെ ഇടിഞ്ഞു: തകർന്ന് തരിപ്പണമായി എരുമേലിയിലെ വ്യാപാരികൾ; ദേവസ്വം ബോർഡിനെതിരേ നിയമനടപടിക്ക് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ
എരുമേലി: മണ്ഡലക്കാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും ആശ്വസിക്കാൻ വകയില്ലാതെ എരുമേലിയിലെ വ്യാപാരികൾ. ലക്ഷങ്ങൾ മുടക്കി ദേവസ്വം ബോർഡിൽ നിന്ന് ലേലത്തിലെടുത്ത കടകളിൽ വരുമാനം നാമമാത്രമായിരിക്കുന്നു. കച്ചവടം വൻനഷ്ടത്തിലായതോടെ ദേവസ്വം ബോർഡിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വ്യാപാരികൾ.
സന്നിധാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ളത് എരുമേലിയിലാണ്. സ്റ്റുഡിയോയും ഹോട്ടലും സീസൺ കടകളും അടക്കം 57 സ്റ്റാളുകൾ ദേവസ്വം ബോർഡിന്റേതാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വ്യാപാരികളിൽ നിന്ന് ദേവസ്വംബോർഡ് ഈടാക്കുന്നത്. ഇടതടവില്ലാതെ തീർഥാടകർ വന്നു നിറഞ്ഞിരുന്ന എരുമേലിയിലെ നിരത്തുകൾ ഇത്തവണ വിജനമായതോടെ വ്യാപാരികൾ ആശങ്കയിലായിരിക്കുകയാണ്. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ വ്യാപാരികൾക്കാവുന്നില്ല. ആറ് ലക്ഷം രൂപയ്ക്ക് മുകളിൽ മുടക്കി സ്റ്റുഡിയോ ഇട്ടവരും നട്ടം തിരിഞ്ഞു. ദിവസേന 400 ഫോട്ടോയ്ക്ക് മുകളിൽ വിറ്റിരുന്ന സ്റ്റുഡിയോയിൽ നൂറിൽ താഴെ ചിത്രങ്ങളാണ് ഇന്ന് വിൽക്കുന്നത്. ലക്ഷകണക്കിന് രൂപ മുടക്കിയ കടകളിൽ മുടക്കുമുതൽപോലും തിരിച്ചു പിടിക്കാൻ കഴിയാതെ തകർന്ന് തരിപ്പണമായിരിക്കുകയാണ് എരുമേലിയിലെ വ്യാപാരികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
