
സ്വന്തം ലേഖകൻ
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാസഹോദരിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ സഹോദരി ഭർത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൊടുപുഴ വെങ്ങല്ലൂര്‍ ഗുരു ഐടിസിക്ക് സമീപം കളരിക്കുടിയില്‍ ഹലീമ(54)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സഹോദരി ഭർത്താവ് ഷംസുദീൻ (60) വാഴക്കുളം പൊലീസിന് കീഴടങ്ങി.
വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐടിസി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയില്‍ കാത്തു നിന്ന ഷംസുദ്ദീന് വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
തലയ്ക്കു കൈയ്ക്കും ശരീരത്തിന്റെ പുറംഭാഗത്തും വെട്ടേറ്റ ഹലീമ പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവശയായി വീണുമരിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന് എത്തിയപ്പോള്‍ ഭാര്യയുടെ സഹോദരി ഹലീമ എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷംസുദ്ദീന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. വാഴക്കുളത്ത് കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍ ഉമ്മകൊലുസു, യൂനിസ്.



