ഭാര്യയും 18 വയസുള്ള മകളുമുണ്ടെന്ന കാര്യം മറച്ചുവെച്ച്‌ വിവാഹം കഴിച്ച യുവതിയില്‍ നിന്നും തട്ടിയെടുത്തത് 20 ലക്ഷം രൂപ; യുവതിയുടെ പരാതിയില്‍ പിടിയിലായ പാലാ സ്വദേശി രാജേഷ് തട്ടിപ്പുകളുടെ ഉസ്താദ്; വിവിധ ജില്ലകളിലായി നിരവധി കേസുകൾ

Spread the love

സ്വന്തം ലേഖിക

പാലാ: വിവാഹ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജേഷ് നിരവധി വഞ്ചനാ കേസുകളിലെ പ്രതിയെന്ന് പൊലീസ്.

വിവിധ ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുണ്ട്. വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങുന്നതായിരുന്നു പാലാ പോണാട് കരിങ്ങാട്ട് രാജേഷ് എന്ന 49കാരന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്‌ വീണ്ടും വിവാഹം കഴിച്ച്‌ യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പിടിയിലായത്. 2017 മുതലാണ് രാജേഷിനെതിരെ തട്ടിപ്പു പരാതികള്‍ ഉയര്‍ന്നു തുടങ്ങിയത്.

കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇയാള്‍ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയതിന് കേസുകളുണ്ട്. 2017 ല്‍ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലും രാജേഷിനെതിരെ കേസുണ്ട്.

2007 ല്‍ കണ്ണൂരിലായിരുന്ന രാജേഷ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയുമായി ഇയാള്‍ എറണാകുളത്തേക്ക് താമസം മാറ്റി. ഇവിടേയും കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2012 ലാണ് പാലായില്‍ എത്തുന്നത്.

കരൂരില്‍ ചിട്ടിക്കമ്പനി നടത്തി വരികയായിരുന്നു. ഇവിടെ ജോലിക്കെത്തിയ സ്ത്രീയെയാണ് ഇയാള്‍ വിവാഹം ചെയ്ത കാര്യം മറച്ചുവെച്ച്‌ വീണ്ടും വിവാഹം കഴിച്ചത്. 2020 ലാണ് യുവതി ചിട്ടിക്കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുൻപ് മരണപ്പെട്ടിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ വിവാഹ മോചിതനാണെന്നും മാതാപിതാക്കള്‍ മരിച്ചുവന്നും ധരിപ്പിച്ച്‌ വിവാഹം ചെയ്യുകയായിരുന്നു.
2021 ഓഗസ്റ്റ് പതിനേഴിനാണ് യുവതിയുടെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്തത്. പിന്നീട് യുവതിക്കും കുട്ടികള്‍ക്കുമൊപ്പം കുറ്റില്ലത്തെ വാടകവീട്ടില്‍ താമസം തുടങ്ങി.

ചിട്ടിക്കമ്പനിയില്‍ യുവതിയുടെ സഹോദരന് ഷെയര്‍ നല്‍കാന്‍ രാജേഷിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുമായി എലിക്കുളം കെഎസ്‌എഫ്‌ഇ ബ്രാഞ്ചിലെത്തിയ രാജേഷ് തന്റെ പേരിലുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറില്‍ ഒപ്പിടുവിച്ച്‌ 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

ഇതിനു ശേഷം ആദ്യ ഭാര്യയ്ക്കും 18 വയസ്സുള്ള മകള്‍ക്കുമൊപ്പം പാലായില്‍ വാടക വീട്ടിലേക്ക് താമസം മാറ്റി. രാജേഷിന്റെ വഞ്ചന മനസ്സിലാക്കിയ യുവതി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ രാജേഷിനെ കൂവപ്പള്ളിയില്‍വെച്ചാണ് പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ നിരവധി ആളുകളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാര്യം രാജേഷ് സമ്മതിച്ചു.

എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് രാജേഷിനെ പിടികൂടിയത്.