സ്വന്തം ലേഖിക
ദില്ലി: ഇന്ത്യക്കും യുക്രൈനുമിടയില്‍ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഈ മാസം 22, 24, 26 തീയതികളിലാകും സര്‍വ്വീസ്. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്‍റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യക്കും യുക്രൈനുമിടയില്‍ വിമാനസര്‍വ്വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിരുന്നു. യുക്രൈൻ സർവ്വീസിനുകൾ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് അവിടേക്ക് സർവ്വീസുകൾ നടത്താൻ എയർഇന്ത്യ തീരുമാനിച്ചത്. 18,000-ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് കണക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം യുക്രൈനിലെ റഷ്യൻ അനുകൂലികളുടെ താവളങ്ങളിൽ ആക്രമണം നടത്തിയത് റഷ്യൻ സൈന്യം തന്നെയാണെന്ന് അമേരിക്ക അറിയിച്ചു. സംഘർഷം ഉണ്ടാക്കി യുക്രൈൻ അധിനിവേശത്തിന് വഴിയൊരുക്കുകയാണ് റഷ്യയെന്നും അമേരിക്കയും നാറ്റോയും കുറ്റപ്പെടുത്തി.
അതേസമയം സമാധാനപരമായ പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ യുഎന്നിൽ നിലപാടറിയിച്ചു.
ഏതു സമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന വാദം ആവർത്തിക്കുകയാണ് അമേരിക്കയും നാറ്റോയും. യുക്രൈനിലെ റഷ്യൻ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിൽ നടന്ന ഷെല്ലാക്രമണത്തിന് പിന്നിൽ റഷ്യൻ സൈന്യം തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. യുദ്ധമുണ്ടാക്കാൻ ഒരു കാരണം റഷ്യ മനഃപൂർവം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം.
റഷ്യൻ അനുകൂലികളെ ആരെങ്കിലും ആക്രമിച്ചാൽ
തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു.
ഏഴായിരത്തിൽ അധിക സൈനികരെ റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ എത്തിച്ചെന്നും ഉപഗ്രഹ ചിത്രങ്ങൾ ഇതിനു തെളിവാണെന്നും നാറ്റോ കുറ്റപ്പെടുത്തുന്നു. യുക്രൈനെ അക്രമിക്കില്ലെന്ന് റഷ്യ യുഎന്നിൽ ഉറപ്പു നൽകണം എന്നാണു യുഎസ് ആവശ്യപ്പെടുന്നത്. ഒരു മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ പുറത്താക്കിയതോടെ സമവായ സാധ്യത കൂടുതൽ മങ്ങി.
നാറ്റോ സഖ്യത്തിൽ ചേരാനുള്ള ശ്രമവുമായി മുന്നോട്ടുപോകുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആവർത്തിച്ചു. യുക്രൈൻ പ്രശ്‌നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരം ആണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വ്യക്തമാക്കി.
2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും യുഎന്നിലെ ഇന്ത്യൻ അംബാസിഡർ ടി.എസ്. തിരുമൂർത്തി പറഞ്ഞു.