
തിയറ്ററുകളില്‍ മോഹന്‍ലാലിന്റെ ആറാട്ട്; നെയ്യാറ്റിന്‍കര ഗോപനായി തിമിര്‍ത്താടി മോഹന്‍ലാല്‍; തകര്‍പ്പന്‍ പ്രകടനവുമായി വൻ താരനിര; ആരാധകരെ കോരിതരിപ്പിക്കുന്ന സംഭാഷണങ്ങളും; “ആറാട്ട്” റിവ്യു…..
സ്വന്തം ലേഖിക
ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോയാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷമാക്കാന്‍ പോന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
ഒരിടവേളയ്‍ക്ക് ശേഷം മോഹന്‍ലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് ആറാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്‍ട്രോ രംഗം തൊട്ട് മോഹന്‍ലാല്‍ വിളയാട്ടായി മാറുന്നു ചിത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാട്ട് എന്ന ചിത്രം എന്തായിരിക്കും എന്ന് മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തന്നെ സംവിധായകന്‍ പറഞ്ഞുവയ്‍ക്കുന്നു. ഷോ കഴിഞ്ഞാല്‍ സംസാരിക്കാം എന്നാണ് നെയ്യാറ്റിന്‍കര ഗോപനോട് മറ്റൊരു കഥാപാത്രം പറയുന്നതുപോലും.
യുക്തിക്ക് അല്ല ചിത്രത്തില്‍ പ്രാധാന്യം . തിയറ്ററുകളിലെ ആഘോഷം മാത്രം മുന്നില്‍ക്കണ്ടിട്ടുള്ള ചിത്രം മാസിനുവേണ്ടിയുള്ളതാണ്. മാസ്സാണ്. തിയറ്ററുകളിലെ ആര്‍പ്പുവിളികളാണ് ചിത്രം ആഗ്രഹിക്കുന്നത്.
തിയറ്ററുകളില്‍ ഉത്സവാന്തരീക്ഷം ആഗ്രഹിക്കുന്ന ആരാധകര്‍ പ്രതീക്ഷിച്ചേക്കാവുന്ന ചേരുവകള്‍ ചിത്രത്തിലുടനീളമുണ്ട്. മോഹന്‍ലാലിന്റെ പഴയ സിനിമകളുടെ റെഫറന്‍സ് ഉടനീളം ചിത്രത്തിലുണ്ട്. കോമഡിക്കായി എഴുത്തുകാരന്‍ കൂട്ടുപിടിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ചിത്രങ്ങളുടെ റെഫറന്‍സാണ്.
തെല്ലൊന്നു ട്രോളുന്ന തരത്തില്‍ വരെ റെഫെറന്‍സുകള്‍ കടന്നുവരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചിലത് ആഘോഷിക്കാന്‍ വകനല്‍കുന്നതുമാണ്. കോമഡിയിലും ആക്ഷനിലുമെല്ലാം പഴയ താളം വീണ്ടെടുക്കുന്ന മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങളില്‍ യുവത്വത്തിന്റെ എനര്‍ജിയോടെ ആരാധകനെ ആവേശത്തിലാക്കുന്നു. ആറാട്ടിലെ കോമഡി രംഗങ്ങളിലും മോഹന്‍ലാലിന്റെ ടൈമിംഗും കുസൃതികളും വര്‍ക്ക് ഔട്ടാകുന്നുവെന്നതാണ് തിയറ്റര്‍ അനുഭവം. സ്റ്റൈലിലും മോഹന്‍ലാല്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് കാഴ്‍ചാനുഭവമാകുന്നു.
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടില്‍ സിദ്ദിഖ് ആണ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം. രസികത്തമുള്ള മാനറിസങ്ങളിലൂടെ സിദ്ദിഖ് ചിരിപ്പിക്കുന്നു. മോഹന്‍ലാലും സിദ്ദിഖും ഒത്തുള്ള രംഗങ്ങള്‍ ആണ് തിയറ്ററുകളില്‍ ഏറ്റവുമധികം സ്വീകരിക്കപ്പെടുന്നതും. കോമഡിയില്‍ മറ്റൊരു താരം ജോണി ആന്റണിയാണ്.
മണ്ടത്തരം വിളമ്പുന്ന കഥാപാത്രമായി ജോണി ആന്റണിയും ചിരിക്ക് വക നല്‍കുന്നു. അന്തരിച്ച നെടുമുടി വേണും കോട്ടയം പ്രദീപും ചിത്രത്തില്‍ ചെറു വേഷങ്ങളിലെത്തിയിരിക്കുന്നു. രചന നാരായണന്‍കുട്ടി, കോട്ടയം പ്രദീപ്, അശ്വിന്‍, വിജയരാഘവന്‍, ലുക്മാന്‍, സായ് കുമാര്‍, കൊച്ചു പ്രേമന്‍, നന്ദു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
മാസ് എന്റര്‍ടെയ്‍മെന്റായിരിക്കണം എന്ന തീരുമാനം നടപ്പിലാക്കാന്ന തരത്തിലാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന് ചലച്ചിത്രഭാഷ്യം ചമച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് ആയി അവതരിപ്പിക്കാനാണ് സംവിധായകന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന മാസ് നായകന് ആവോളം സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലാണ് അത്.
മോഹന്‍ലാല്‍ ആരാധകരെ ഏറ്റുപറയാന്‍ പ്രേരിപ്പിക്കും വിധമുള്ള സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയാണ് ഉദയ് കൃഷ്‍ണ തിരക്കഥ എഴുതിയിരിക്കുന്നത്.
നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതുപോലെ എ ആര്‍ റഹ്‍മാന്‍ ഷോയും ചിത്രത്തിന്റെ ആകര്‍ഷണമായി മാറിയിരിക്കുന്നു. വിജയ് ഉലഗനാഥിന്റെ ക്യാമറയും ഷമീര്‍ മുഹമ്മദിന്റെ ഛായാഗ്രാഹണമൊക്കെ ചിത്രത്തിന്റെ മാസ് അനുഭവത്തിന് വേണ്ടിയാണ് ശ്രദ്ധിച്ചിരിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളിലെ പശ്ചാത്തലസംഗീതത്തിന് രാഹുല്‍ രാജിനും നന്ദി പറയാം. മോഹന്‍ലാല്‍ ആരാധകരടക്കമുള്ള മാസ് സിനിമകളെ ഇഷ്‍ടപ്പെടുന്നവര്‍ നെയ്യാറ്റിന്‍കര ഗോപനെ ഏറ്റെടുക്കും.
നെയ്യാറ്റിന്‍കര ഗോപന്‍ ആരെന്നത് തിയറ്ററുകളില്‍ പോയി തന്നെ പോയി അറിയേണ്ടതുമാണ്.