
സ്വന്തം ലേഖിക
തൃശൂര്‍: കടല്‍യാത്രയില്‍ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജുവിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്.
കുഴല്‍പ്പണ പിടിച്ചുപറി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ പല്ലന്‍ ഷൈജു പൊലീസിനെ വെല്ലുവിളിക്കുന്ന വീഡിയോ സന്ദേശം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. തൃശൂരില്‍ നിന്നും റൂറല്‍ പൊലീസ് നാടുകടത്തിയതിന് പിന്നാലെയാണ് ഗുണ്ടാത്തലവനായ ഷൈജു പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴല്‍പ്പണ പിടിച്ചുപറി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ പല്ലന്‍ ഷൈജു കേരള പൊലീസിന്റെയും കര്‍ണാടക പൊലീസിന്റെയും നോട്ടപ്പുള്ളിയാണ്. തൃശൂര്‍ കൊടകര സ്വദേശിയാണ് നാല്‍പത്തിമൂന്നുകാരനായ ഷൈജു. ഒരാഴ്ച മുൻപാണ് തൃശൂര്‍ റൂറല്‍ പൊലീസ് ഗുണ്ടാനിയമ പ്രകാരം കാപ്പ ചുമത്തി നാടു കടത്തിയത്.
ഒരു വര്‍ഷത്തേയ്ക്കു തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജില്ലയില്‍ പ്രവേശിച്ചെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കും.
പല്ലന്‍ ഷൈജു തൃശൂരിനെ മാത്രമല്ല കര്‍ണാടകയെയും വിറപ്പിച്ച ഗുണ്ടയാണ്. കുഴല്‍പ്പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ തിരഞ്ഞു പിടിച്ച് തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കും. കുഴല്‍പ്പണവുമായി പറക്കും. വാഹനത്തില്‍ കുതിച്ചു പായാന്‍ പ്രത്യേക കഴിവാണ്.
പൊലീസോ എതിര്‍ ഗുണ്ടാസംഘങ്ങളോ പിന്‍തുടര്‍ന്നാല്‍ ഷൈജുവിനെ പിടിക്കാന്‍ കഴിയില്ല. പല്ലന്‍ ഷൈജുവിന്റെ സംഘത്തില്‍ ചെറുപ്പക്കാരായ ഒട്ടേറെ ആളുകളുണ്ട്. പൊലീസ് നാടുകടത്തിയതിന്റെ പ്രകോപനത്തിലാണ് വീഡിയോ സന്ദേശമിട്ടത്.