മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കൽ; ഒരു യുവതിയും നാലു യുവാക്കളുമടക്കം അഞ്ചുപേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് മാല മോഷ്ടിക്കുന്ന സംഘം പിടിയിൽ. ഒരു യുവതിയും നാലു യുവാക്കളുമാണ് കടയ്ക്കാവൂരില്‍ പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍ (21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍ (20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ് (19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പൊലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ ഉപയോഗിച്ച് ബൈക്ക് മെഡിക്കൽ കോളജിന് സമീപത്തു നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.
സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് പ്രതികളെ സഹായിച്ചിരുന്നത് ജെര്‍നിഷയാണെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് യുവതി.
ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്. മോഷ്ടിക്കുന്ന ബൈക്കുകളും സ്വര്‍ണാഭരണങ്ങളും വിറ്റുകിട്ടുന്ന പണം ആഡംബരജീവിതം നയിക്കാനാണ് വിനിയോഗിച്ചിരുന്നത്. ഗോവ, ബംഗലൂരു എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇവര്‍ പണം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.