
സ്വന്തം ലേഖകൻ
കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിനെ അടുത്ത മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടി. വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ല. നാളെയും മറ്റന്നാളും ദിലീപിനൊപ്പം മറ്റു പ്രതികളെയും ചോദ്യം ചെയ്യാം. ഉച്ചയ്ക്ക് ശേഷം തെളിവുകൾ പരിശോധിച്ച കോടതി അതിൽ കാര്യമുണ്ടെന്നും ചില തെളിവുകൾ അസ്വസ്തപ്പെടുത്തുന്നതാണെന്നും പറയുകയുണ്ടായി.
ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടി വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് – കോടതി നിരീക്ഷിക്കുന്നു.
എതിരായി കോടതിയുടെ പരാമർശം വന്നോടെ അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്ന് ദിലീപിൻറെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മുൻകൂർ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിൻറെ അഭിഭാഷകർ ഇപ്പോൾ അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടിലാണ്. ദിവസവും അഞ്ചോ ആറോ മണിക്കൂർ അന്വേഷണവുമായി സഹകരിക്കാം. രാവിലെ എട്ട് മണിക്ക് സ്റ്റേഷനിലെത്തി, വൈകിട്ട് 6 മണി വരെ അന്വേഷവുമായി സഹകരിക്കാം. മുൻകൂർ ജാമ്യം നൽകണം. ഏതെങ്കിലും തരത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താൽ ഹൈക്കോടതിക്ക് തൻറെ ജാമ്യം റദ്ദാക്കാമെന്നും ദിലീപ് കോടതിയിൽ അറിയിക്കുന്നു. എഫ്ഐആറിലെ ബാലചന്ദ്രകുമാറിൻറെ പല മൊഴികളും ആദ്യം എടുത്ത മൊഴിയിലില്ല എന്നും ഇത്തരം വൈരുദ്ധ്യങ്ങൾ വിശദമായി പരിശോധിക്കണം എന്നുമാണ് ദിലീപിൻറെ അഭിഭാഷകരുടെ വാദം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ. പ്രതികൾ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറാൻ ഒരു കാരണം ഇതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ല ദിലീപെന്നും, അതിന് വഴി വയ്ക്കുന്ന പ്രവൃത്തികൾ ചെയ്തെന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നുമാണ് സർക്കാർ വാദം.
പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.
കേസന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിൻറെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എന്നാൽ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്നും തന്നെ ടിപ്പറിടിപ്പിച്ച് ദിലീപ് കൊല്ലാൻ ശ്രമിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻറെ മൊഴി വ്യാജമായി പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകർ ആരോപിക്കുന്നു.
എന്നാൽ ബാലചന്ദ്രകുമാറിൻറെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ഡിജിറ്റൽ തെളിവുകളുണ്ടെന്ന് സർക്കാരിന് വേണ്ടി പ്രോസിക്യൂട്ടർ വാദിക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട്. ഈ കേസിൽ വലിയ മാനിപ്പുലേഷൻസ് നടക്കുന്നുണ്ട്. പ്രതികൾ സാധാരണക്കാർ അല്ല. സാധാരണക്കാരൻറെ വെറും വികാരവിക്ഷോഭമല്ല ദിലീപിൻറേത്. അത്തരത്തിൽ തൻറെ വീടിൻറെ സ്വീകരണമുറിയിലിരുന്ന് ദിലീപ് വെറുതെ പറഞ്ഞതല്ല. ഒരു മുറിയിലിരുന്ന് പറഞ്ഞത് മാത്രമല്ല ഈ കേസിൽ തെളിവായുള്ളത്. ഇതിലേക്ക് നയിക്കുന്ന പ്രവൃത്തികളും ചെയ്തെന്ന് ഡിജിറ്റൽ തെളിവുകളുണ്ട്.
എന്നാൽ എന്താണീ തെളിവുകൾ എന്നറിയാതെ എന്താണ് തിരികെ വാദിക്കുക എന്നാണ് ദിലീപിൻറെ അഭിഭാഷകർ ചോദിക്കുന്നത്. ഹർജിക്കാരെ തെളിവ് കാണിക്കാതെ ഒരു ഉത്തരവ് പാസ്സാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയും പറഞ്ഞു.
അതേസമയം, സാക്ഷിമൊഴിയിൽ ദിലീപ് ഇടയ്ക്കിടെ മറ്റൊരു മുറിയിൽ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്ന് അന്വേഷിക്കണം എന്നും കോടതി വ്യക്തമാക്കി. എന്നാൽ മദ്യലഹരിയിൽ ഭീഷണി മുഴക്കി എന്നത് പ്രതിരോധമായി ദിലീപിന് സ്വീകരിക്കാനാകില്ല എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ രാവിലെ കേസ് പരിഗണിച്ചപ്പോൾ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു.
എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.
ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.