
സ്വന്തം ലേഖകൻ
കൊച്ചി: ജിഹാദ് ആരോപിച്ചു കൊണ്ട് 20കാരിയായ ക്രിസ്ത്യൻ യുവതി രംഗത്ത്.
എറണാകുളം മൂവാറ്റുപുഴയിലെ പൊത്താനിക്കാടിലാണ് സംഭവം. തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ വേണ്ടി 40 ദിവസത്തോളം പൊന്നാനിയിലെ ഇസ്ലാം തിയോളജിക്കൽ സെന്ററിൽ തടങ്കലിൽ വെച്ച് പീഡിപ്പിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ യുവതി കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രണയത്തിലായിരുന്ന ഇരുവരും 2019 നവംബർ 11-ന് പോത്താനിക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരാകുകയായിരുന്നു. ഇരുവർക്കും സ്വന്തം മതവിശ്വാസം അനുസരിച്ച് ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാഹമെങ്കിലും പിന്നീട് മത പരിവർത്തനത്തിന് വേണ്ടി ഭർത്താവും ഭർത്താവിൻ്റെ ബന്ധുക്കളും നിരന്തരം പീഡിപ്പിച്ചതായി യുവതി പറഞ്ഞു.
സ്ത്രീധന പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭർത്താവ് കോതമംഗലം സ്വദേശി അസ്ലമിനും (33) വീട്ടുകാരും എതിരെ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഡിസംബർ 7 ന് പോലീസ് കേസെടുത്തു.
അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി ഭർത്താവും കുടുംബാംഗങ്ങളും സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കുടുംബാംഗങ്ങൾക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. യുവതിയുടെ വാദം ശരിവെച്ച കോടതി ഭർത്താവിന്റെ ഹർജി തള്ളുകയായിരുന്നു.
എഫ്ഐആർ പ്രകാരം യുവതിയെ ബലം പ്രയോഗിച്ച് പൊന്നാനിയിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി 40 ദിവസത്തിലധികം അവിടെ തടഞ്ഞുവയ്ക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. അവിടെ നിന്ന് ഒരു വിധം രക്ഷപ്പെട്ട് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി മൊഴി നൽകി.
“കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഏതെങ്കിലും സംഘടന ഈ സംഭവത്തിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സന്ദർഭത്തിൽ കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുടുംബത്തിനെതിരെ യുവതി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.