ഒരേ സമയം രണ്ടു സ്ത്രീകളുമായി ബന്ധം; സംഭവം അറിഞ്ഞതോടെ ആദ്യ കാമുകിയുടെ പ്രതികാരം; ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ സംഘം; കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളി; ഒളിവിൽപോയ പ്രതികളെ കൈയ്യോടെ പൊക്കി പൊലീസ്; കോട്ടയത്തെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ വിധി ഉടൻ
സ്വന്തം ലേഖകൻ
കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം ജനുവരി 17 ന് ആരംഭിക്കും.
വാഴപ്പള്ളി മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷാണ് (31) കൊല്ലപ്പെട്ടത്. സ്‌ത്രീയുമായി അടുപ്പം സ്‌ഥാപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു ലെനീഷിനെ കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി ശ്രീകല പോലീസില്‍ മൊഴിനല്‍കി.
ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം നഗരത്തിലെ ചൂട്ടുവേലിയില്‍ നവീന്‍ ഹോം നഴ്‌സിംഗ് എന്ന സ്‌ഥാപനം നടത്തുന്ന ശ്രീകല ഒമ്പതുവര്‍ഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നു. പിന്നീട് തിരുവല്ല സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി. ഇതു ശ്രീകല അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്‌നം തുടങ്ങി. ഇതിന്റെ പ്രതികാരമായി ചങ്ങനാശേരി സ്വദേശിക്കു ക്വട്ടേഷന്‍ നല്‍കി ലെനീഷിന്റെ കൈ അടിച്ചൊടിച്ചു.
സുഖം പ്രാപിച്ചിറങ്ങിയ ലെനീഷ് വീണ്ടും ആ സ്ത്രീയോട് അടുപ്പത്തിലായി. ഇതേത്തുടര്‍ന്നാണ് കൈയ്യും കാലും തല്ലിയൊടിച്ചശേഷം മുഖം വിരൂപമാക്കുവാന്‍ ശ്രീകല 25,000 രൂപക്ക് ക്വട്ടേഷന്‍ നല്കിയത്. ലെനീഷ് പിന്നീടും ശ്രീകലയുമായി അടുപ്പം പുലര്‍ത്തിയെങ്കിലും തിരുവല്ല സ്വദേശിനിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഇതറിഞ്ഞ ലെനീഷിനെ വിളിച്ച ശ്രീകല അനുനയത്തില്‍ കോട്ടയത്തേക്ക് വിളിച്ചു. എസ് എച്ച് മൗണ്ടിലെ ശ്രീകലയുടെ ഹോം നഴ്സിംഗ് സ്ഥാപനത്തിലെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അവിടെ കാത്തുനിന്നിരുന്നു.
സ്ഥാപനത്തില്‍ കയറിയ ഉടനെ ശ്രീകല ലെനീഷുമായി ഉടക്കി. തുടര്‍ന്ന് പുറത്ത് കാത്തു നിന്ന നാലംഗ ക്വട്ടേഷന്‍ സംഘം കയറിവന്ന് ലെനീഷിനെ ഇടിച്ച് താഴെയിടുകയും അവിടെയുണ്ടായിരുന്ന നൈറ്റി കീറി കൈയ്യും കാലും ബന്ധിക്കുകയും ചെയ്തു. ആസിഡ് വായില്‍ ഒഴിച്ചു കൊടുത്തു. തല ഭിത്തിയില്‍ ഇടിച്ചതോടെ ലെനീഷിന് ബോധം നഷ്ടപ്പെട്ടു. അധികം താമസിയാതെ ലെനീഷ് മരിക്കുകയായിരുന്നു.
മരിച്ചുവെന്ന് ഉറപ്പായതോടെ സംഘാംഗങ്ങളില്‍ ഒരാള്‍ തൊട്ടടുത്ത കടയില്‍ ചെന്ന് വലിയൊരു ചണച്ചാക്ക് കൊണ്ടുവരികയും ചെയ്തു. അതിനുശേഷം ശ്രീകലയുടെ സഹായത്തോടെ നാലുപേരും കൂടി മൃതദേഹം ചാക്കിനുള്ളിലാക്കി.
തുടര്‍ന്ന് റോഡിലുണ്ടായിരുന്ന ആപ്പേ ഓട്ടോയില്‍ വാഴക്കുലയാണെന്ന് ധരിപ്പിച്ച് പാമ്പാടിയില്‍ കൊണ്ടുപോയി തള്ളുകയും ചെയ്തു. പിറ്റേന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ സംഘാംഗങ്ങള്‍ മുങ്ങുകയായിരുന്നു.
ഒരാള്‍ പോട്ട ധ്യാനകേന്ദ്രത്തിലും, മറ്റൊരാള്‍ ഇടുക്കിയിലും ഒളിത്താവളം തേടി പോയി. ഇവരുടെ താവളങ്ങള്‍ മനസിലാക്കിയ പോലീസ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അന്നനാളത്തിലും ആമാശയത്തിലും ശ്വാസകോശത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയതായും പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മിമിക്രി പരിപാടി അവതരിപ്പിക്കാന്‍ പോവുകയും വീട്ടില്‍ തിരിച്ചുവന്നതിന് ശേഷം പുറത്തുപോയ ലെനീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പാമ്പാടി ആലാംപള്ളി കുന്നേല്‍പാലത്തിനു സമീപത്തുള്ള റോഡുവക്കിലെ റബര്‍തോട്ടത്തില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്. അന്നത്തെ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി യും ഇപ്പോൾ കോട്ടയത്തെ അഡീഷണൽ എസ് പി യുമായ എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പാമ്പാടി സി ഐ ആയിരുന്ന സാജു വർഗീസ് ആണ് കേസ് അന്വേഷിച്ചത്. പാമ്പാടി എസ്‌ഐ യു.ശ്രീജിത്ത് , ഷാഡോ പോലീസിലെ എഎസ്‌ഐ പിവി വര്‍ഗീസ്, ഒ.എം സുലൈമാന്‍, മുഹമ്മദ് നൗഷാദ്,അഭിലാഷ് എന്നിവരാണ് അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ:ഗിരിജ ബിജു ഹാജരായി.