പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിന്റെയും സംഘത്തിന്റെയും ജാമ്യം റദ്ദാക്കി; കുരുക്ക് മുറുക്കി കോടതികള്‍; 2020ലെ അറസ്റ്റ് വാറണ്ട് ഉത്തരവ് നടപ്പാക്കാത്തതിൽ പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രൂക്ഷ വിമര്‍ശനം; പോലീസിന്റെ അനാസ്ഥ കൂടുതൽ കൃത്യങ്ങൾ നടത്താൻ പ്രചോദനമായെന്നും കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 2020 ജനുവരി 13 മുതല്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടുത്തരവുണ്ടായിട്ടും ഒട്ടകം രാജേഷിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്തതാണ് 2021 ഡിസംബര്‍ 11 ന് പട്ടാപ്പകല്‍ നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസടക്കം അനവധി ക്രൈം കേസുകള്‍ ചെയ്യാന്‍ രാജേഷിന് പ്രചോദനമായത് അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി.
2017 ലെ പൂജപ്പുര വധശ്രമക്കേസില്‍ ജനുവരി 29 നകം അറസ്റ്റ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഉത്തരവ്, 2009 ലെ മംഗലപുരം ശാസ്ത വട്ടം ലാലു കൊലക്കേസില്‍ കുറ്റം ചുമത്തലിനായി ജനുവരി 5ന് ഹാജരാകാന്‍ രണ്ടാം അഡീ. സെഷന്‍സ് കോടതി അന്ത്യശാസനം നല്കി.
വധശ്രമക്കേസില്‍ പോത്തന്‍കോട് പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത മുഖ്യ പ്രതി സുധീഷിനെയാണ് ഒട്ടകം രാജേഷ് അടങ്ങുന്ന കൊടും ക്രിമിനലുകള്‍ കണ്ടെത്തി കൊലപ്പെടുത്തിയത്. വധശ്രമക്കേസില്‍ സുധീഷിന്റെ 2കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടും സുധീഷിന്റെ ഒളിയിടം കണ്ടെത്താന്‍ പോത്തന്‍കോട് പോലീസിനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധ ശ്രമക്കേസില്‍ ജനുവരി 29 നകം അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് കോടതി ഉത്തരവിട്ടു.
2 കൊലപാതകമുള്‍പ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര – റൂറല്‍ ചിറയിന്‍കീഴ്, മംഗലപുരം, പോത്തന്‍കോട് , വാമനപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്.
ഒട്ടകത്തിന്റെയും കൂട്ടാളിയുടെയും ജാമ്യം കോടതി 2 റദ്ദാക്കി. ഒട്ടകം രാജേഷിനും കൂട്ടാളി വിജയകുമാറിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാരെ ഹാജരാക്കാനുമായി കോടതി 2020 ജനുവരി 13 , ഫെബ്രുവരി 10 , ഡിസംബര്‍ 10 എന്നീ തീയതികളിലായി 3 പ്രാവശ്യം കേസ് പരിഗണിച്ചിട്ടും പൂജപ്പുര പോലീസ് പ്രതികളെയോ ജാമ്യക്കാരെയോ ഹാജരാക്കാത്തതിന് പൂജപ്പുര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അസി. സെഷന്‍സ് ജഡ്ജി ഷിബു ഡാനിയേല്‍ രൂക്ഷമായി ശാസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാകും മുമ്പേ രാജേഷ് മണല്‍ – ക്വാറി മാഫിയ ക്വട്ടേഷന്‍ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ്. അടിപിടി കേസില്‍ ചെറു പ്രായത്തില്‍ ജയിലിലായി. പിന്നീട് ക്വട്ടേഷന്‍ സംഘാംഗമായി. ഒരു കൊലക്കേസില്‍ പോലീസ് തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടു. ചിറയിന്‍കീഴ് ആഴൂരില്‍ 2018 ല്‍ നടന്ന ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി..
ഈ പോലീസ് ആക്രമണ കേസന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ താവളത്തില്‍ നടത്തിയ റെയ്ഡില്‍ 26 നാടന്‍ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഇയാള്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ കൂടിയാണ്.
തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലും പാര്‍പ്പിച്ചു. ജയിലില്‍ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിര്‍ബാധം നടത്തി. ജയിലില്‍ എത്തുന്ന സഹ തടവുകാരെ സംഘത്തില്‍ ചേര്‍ത്താണ് കുറ്റകൃത്യങ്ങള്‍ നടത്തിവന്നത്.
കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകള്‍ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതികളില്‍ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ പെരുകാനും കാരണമാകുന്നത്.