ബസ് ചാർജ് വർധനയിലും കൺസഷൻ നിരക്ക് കൂട്ടുന്നതിലും അന്തിമ തീരുമാനം ഇന്ന്; ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുക.
ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസഷൻ നിരക്ക് കൂട്ടണോ എന്ന കാര്യങ്ങളിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായും ചർച്ച നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് നിലവിൽ ഒരു രൂപയാണ്. ഇത് 6 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഇത്രയും വലിയ വർധന പറ്റില്ലെന്നും, കൺസഷൻ നിരക്ക് ഒന്നര രൂപ ആക്കാമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.
അതേസമയം ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയിട്ടുള്ളത്.
പൊതുജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കാതെയുള്ള വർധനയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 8 രൂപയാണ് മിനിമം നിരക്ക്. ഇത് 12 രൂപയാക്കാനാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ 10 രൂപയാക്കാമെന്ന നിലപാടിലാണ് സർക്കാർ.