
ഡിജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; ലഹരിക്കച്ചവടത്തിലെ ഇടനിലക്കാരനെന്നും സൂചന; സൈജു തങ്കച്ചനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്ഥിരമായി ഡിജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു ഇവിടെ എത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസ് കണ്ടെത്തി.
സൈജുവിന് ലഹരിമരുന്ന് എത്തിച്ച രണ്ടുപേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോഡലുകളുടെ കാറിനെ പിന്തുടർന്നത് വേഗം കുറയ്ക്കാൻ പറയാനായിരുന്നു എന്നാണ് സൈജു നേരത്തെ പോലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ അത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരുദ്ദേശത്തോടെയാണ് ഇയാൾ മോഡലുകളെ പിന്തുടർന്നതെന്ന് പോലീസ് വ്യക്തമാക്കി. സൈജുവിനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയതിലാണ് നിർണായകമായ തെളിവുകൾ പോലീസിന് ലഭിച്ചത്.
സൈജുവിന്റെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണിൽ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ, ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ടെന്നും ഇതിനോടകം വ്യക്തമായി കഴിഞ്ഞു. ലഹരി ഉപയോഗിച്ചത് ആരൊക്കെയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
ഡിജെ പാർട്ടികളിൽ എത്താറുള്ള പെൺകുട്ടികളെ ലഹരി നൽകി ദുരുപയോഗം ചെയ്യുക എന്നതായിരുന്നു സൈജുവിന്റെ രീതിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത് സ്ഥിരീകരിക്കുന്ന ചില ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ചില യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
സൈജുവിനെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാർട്ടികളിലും സൈജു പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.