
തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണകൊടിമരത്തിന് ഇടിമിന്നലേറ്റു
സ്വന്തം ലേഖകൻ
തിരുവല്ല : തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കൊടിമരത്തിൽ ഇടിമിന്നലേറ്റത്.
ക്ഷേത്ര കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റ് വേലിയും പൂർണമായും തകർന്നു. കൊടിമരത്തിന് ഏതെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിൽ കനത്ത നാശ നഷ്ടമാണ് ഇടിമിന്നലിൽ ഉണ്ടായത്.
കൊടി മരത്തിൻ്റെ പഞ്ച വർഗ്ഗത്തറ പൂർണ്ണമായും തകർന്നു. തറയുടെ ചുറ്റിലും കെട്ടിയിരുന്ന , ബലിത്തറയും ഇരുമ്പ് ചുറ്റുവേലിയും പൂർണമായും തകർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിമരത്തിന്റെ തറയിലെ കരിങ്കല്ലുകൾ പൂർണമായും ഇളകി.
കൊടിമരത്തിന്റെ സ്വർണ പറകളിൽ ഇടിമിന്നൽ ഏറ്റിട്ടുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
17 പറകളുള്ള സ്വർണ്ണക്കൊടിമരം 1970 ൽ നിർമ്മിച്ചതാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആർ. അനന്ത ഗോപൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.
പഴക്കം കൊണ്ടും, വിസ്തീര്‍ണ്ണം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മഹാവിഷ്ണു ഇവിടെ ‘ശ്രീവല്ലഭന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നായ ഈ ക്ഷേത്രം തെക്കിന്റെ തിരുപ്പതി എന്നും അറിയപ്പെടുന്നു.
വര്‍ഷം മുഴുവന്‍ കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം കൂടിയാണ് ഇത്.