
സ്വന്തം ലേഖകൻ
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളോട് ചേർന്ന് കിടക്കുന്ന തരിശ് ഭൂമികൾ കൃഷിക്കായി പ്രയോജ നപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ. വഴിപാടിനുള്ള പഴങ്ങൾ, നാളീകേരം, പൂവ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ കഴിയും. തിരുവല്ലയിൽ ഇത് വിജയമായിരുന്നു. മായമില്ലാത്ത നെല്ലും പഴവും ക്ഷേത്രാവശ്യങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും.
സാമ്പത്തിക പ്രയാസത്തിലായ ദേവസ്വം ബോർഡിന് ക്ഷേത്രവികസനത്തിന് പണം നൽകാനുള്ള സ്ഥിതിയില്ല. എന്നാൽ ഓരോ ക്ഷേത്രവളപ്പും ഇതേ പോലെ കൃഷിക്ക് പ്രയോജനപ്പെടുത്തിയാൽ ആവശ്യത്തിന് സാധനങ്ങളും വരുമാനവും ലഭിക്കും. കദളിപോലുള്ള വിഭവങ്ങൾ ഇപ്പോൾ മറ്റിടങ്ങളിൽ നിന്നുമാണ് കൊണ്ടുവരുന്നത്. ഇത് നമുക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രങ്ങളുടെ നവീകരണത്തിന് അതത് പ്രാദേശിക സമിതികൾ സാമ്പത്തിക ശേഷിയുള്ള ഭക്തരുടെ സഹായം തേടണം. അതിന് നിരവധി പേർ തയ്യാറാണ്. ക്ഷേത്രം മോശമായ നിലയിൽ കിടക്കുന്നത് വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണ്.അത്തരം പ്രയാസം ഒഴിവാക്കണം. ദേവസ്വം ബോർഡിന് കഴിയാവുന്ന തരത്തിലുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ചെയ്‌ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡ് അംഗം പി എം തങ്കപ്പൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഉപദേശകസമിതി പ്രസിഡന്റ് ടി സി ഗണേഷ് അധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം എക്‌സി.എൻജീനിയർ ജി എസ് ബൈജു, ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ കെ ശ്രീലത, ദേവസ്വം അസി.കമ്മീഷണർ ബി മുരാരി ബാബു, പടിഞ്ഞാറേനട ഭക്തജനസമിതി പ്രസിഡന്റ് ആർ ശങ്കർ, ഉപദേശക സമിതി ജനറൽ സെക്രട്ടറി അജയ് ടി നായർ, വൈസ്.പ്രസിഡന്റ് പ്രൊഫ.പ്രദീപ് മന്നക്കുന്നം എന്നിവർ സംസാരിച്ചു. പ്രസിഡന്റിനും അംഗങ്ങൾക്കും സ്വീകരണവും ഒരുക്കിയിരുന്നു.
ക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ബലിക്കൽപ്പുരയിലെ ചോർച്ചമാറ്റുക, മേൽഭാഗത്ത് തടിയിൽ ആലേഖനം ചെയ്‌ത കൊത്തുപണികൾ സംസക്ഷിക്കുക എന്നിവയാണ് പ്രധാന നവീകരണ പ്രവർത്തനങ്ങൾ