
സ്വന്തം ലേഖകൻ
കറുകച്ചാൽ: നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ ഇടിച്ച് തകർന്ന് രക്തം വാർന്ന് മണിക്കൂറുകളോളം റോഡിൽ കിടന്ന യുവാക്കൾക്ക് ദാരുണാന്ത്യം. കറുകച്ചാൽ പടിഞ്ഞാറേപുത്തൻപറമ്പിൽ പ്രവീൺ, കൂത്രപ്പള്ളി കൂട്ടിക്കൽ കോളനി സ്വദേശി ഹരീഷ് എന്നിവർക്കാണ് ദാരുണാന്ത്യമുണ്ടായത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കും മൂന്നരയ്ക്കും ഇടയിൽ കറുകച്ചാൽ നത്തല്ലൂർ ദേവീക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് നെത്തല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാത്രി മൂന്നരയോടെ പെട്രോളിംഗിനായി എത്തിയ പൊലീസ് സംഘമാണ് രണ്ടു യുവാക്കൾ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന നടത്തിയ പരിശോധനയിൽ ഇവർ കിടന്നതിന്റെ മീറ്ററുകൾ ദൂരെ മാറി ബൈക്ക് കടക്കുന്നതും കണ്ടെത്തി.
തുടർന്ന്് പൊലീസ് സംഘം രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും രണ്ടു പേർ മരിച്ചിരുന്നു. പ്രവീൺ സംഭവ സ്ഥലത്തു വച്ചും, ഹരീഷ് യാത്രയ്ക്കിടയിലുമാണ് മരിച്ചത്. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്തു. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മാർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാലു ദിവസത്തനിടെ ജില്ലയിലുണ്ടാകുന്ന ആറാമത്തെ വാഹന അപകട മരണമാണ് ഇത്. നേരത്തെ വാകത്താനത്തും, കുമരകത്തും, നഗരമധ്യത്തിലും, എസ്എച്ച് മൗണ്ടിലുമുണ്ടായ വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചിരുന്നു. നാഗമ്പടത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.






