
ബിനീഷ് കോടിയേരി വീട്ടിലെത്തി; ഒരു വർഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷം; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോടിയേരി
സ്വന്തം ലേഖിക
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വീട്ടിലെത്തി.
കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. സഹോദരന്‍ ബിനോയ് കോടിയേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെയാണ് ബിനീഷ് കോടിയേരി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കൊല്ലത്തിന് ശേഷം മകനെ കണ്ടതിൻ്റെ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കുന്നില്ല. ജാമ്യം ലഭിച്ചതില്‍ സന്തോഷം’-കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളോടും കോടിയേരി പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ധൃതിപിടിക്കേണ്ട വിഷയമല്ല ഇതെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി പ്രതികരിച്ചു.
ചികിത്സയ്ക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്. എന്നാല്‍ കള്ളപ്പണക്കേസില്‍ മകന്‍ ബംഗളൂരുവില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് തടവില്‍ കഴിഞ്ഞത്. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയതാണ് ബിനീഷിൻ്റെ ജയില്‍ മോചനം വൈകിപ്പിച്ചത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം ഉള്‍പ്പെടെ കടുത്ത ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്