ഞെട്ടിവിറച്ച് കേരളം ; പൊലീസും നാട്ടുകാരും നോക്കി നിൽക്കേ അമ്മയുടെ കഴുത്തറുത്തു; വീടിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ

ഞെട്ടിവിറച്ച് കേരളം ; പൊലീസും നാട്ടുകാരും നോക്കി നിൽക്കേ അമ്മയുടെ കഴുത്തറുത്തു; വീടിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ

സ്വന്തം ലേഖകൻ

മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് തീയിട്ടയാള്‍ അമ്മയുടെ കഴുത്തറത്തതിന് ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ബുധനാഴ്ച വൈകിട്ട് കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരേഴ വടക്ക് നാമ്പോഴില്‍ സുരേഷ്‌കുമാര്‍ (52) ആണ് അമ്മ രുഗ്മിണിയമ്മ(81) യെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്.

രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പത്തിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണ്.

സുരേഷ്‌കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുളളതല്ലെന്ന് പൊലീസ് പറഞ്ഞു.

വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് വീടിനോട് ചേര്‍ന്ന ഷെഡിലിരുന്ന തന്റെ സ്‌കൂട്ടറിനാണ് ആദ്യം തീയിട്ടത് .വീടിന്റെ ജനാലയിലൂടെ തീ വീടിനുളളിലേക്ക് പടര്‍ന്നു. വീടിനുളളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറും ഉൾപ്പടെ കത്തിനശിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും, പൊലീസും സ്ഥലത്തെത്തി.

വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാന്‍ ആരും തയ്യാറായില്ല. പൊലീസുകാര്‍ ഇയാളെ അനുയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കത്തി ഉപയോഗിച്ച്‌ രുഗ്മിണിയമ്മയുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തില്‍ കത്തിവെച്ച്‌ മുറിവുണ്ടാക്കി.

ഫയര്‍മാന്‍മാരായ ആര്‍ രാഹുല്‍, എ.ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച്‌ കീഴ്പ്പെടുത്തി.

രുഗ്മിണിയമ്മയെ പൊലീസ് ജീപ്പിലും സുരേഷിനെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷിന്റെ ഭാര്യ അര്‍ച്ചനയും മകന്‍ ശരത്ദേവും അര്‍ച്ചനയുടെ കുടുംബവീട്ടിലാണ് താമസം.

മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പോലീസ് കേസെടുത്തു.