Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ആലപ്പുഴ: ചാരുംമൂട് സ്വദേശി ശശിധര പണിക്കരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കൃഷ്ണപുരം സ്വദേശി റിയാസ്, കാമുകി ശ്രീജമോള്‍, സുഹൃത്ത് നൂറനാട് സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍. ശ്രീജമോളുടെ പിതാവാണ് ശശിധര പണിക്കര്‍.

2013 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം. റിയാസും ശ്രീജമോളും പ്രണയത്തിലായിരുന്നു. റിയാസ് ജോലി തേടി വിദേശത്ത് പോയപ്പോള്‍ ശ്രീജമോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭര്‍ത്താവ് വിവാഹമോചനം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കര്‍ അത് എതിര്‍ത്തതും പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്നും മനസിലാക്കിയ ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.

അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചു. മദ്യം ഛര്‍ദിച്ചതോടെ ശ്രമം പാളി. ഇതോടെ റിയാസും രതീഷും ചേര്‍ന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേല്‍പ്പിച്ച ശേഷം തോര്‍ത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ചു. ശശിധര പണിക്കരുടേത് മുങ്ങിമരണമെന്ന് കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ സംശയങ്ങള്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്ത് വന്നത്.