ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവ്; പ്ലസ്ടു വിദ്യാര്‍ഥിക്ക് 35 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജാമ്യം; പീഡനത്തിരയായ പതിനേഴുകാരി പ്ലസ്ടുക്കാരന്റെ പേര് പറഞ്ഞതോടെ ജീവിതം അഴിക്കുള്ളിലായി; പീഡനക്കേസില്‍ ഒന്നിലധികം പ്രതികളുണ്ടാകാമെന്ന സംശയത്തില്‍ പൊലീസ്

Spread the love

 

സ്വന്തം ലേഖകന്‍

video
play-sharp-fill

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് ജാമ്യം. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതിയാണ് വിട്ടയച്ചത്. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്.

പീഡനത്തിന് ഇരയായ പതിനേഴുകാരി ശ്രീനാഥിന്റെ പേര് പറഞ്ഞതോടെ കഴിഞ്ഞ 35 ദിവസമായി കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു ശ്രീനാഥ്. കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്‍ഡിലാവുകയായിരുന്നു. അറസ്റ്റിലായപ്പോള്‍ യുവാവ് കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവില്‍ ശ്രീനാഥിന്റെ അപേക്ഷ പ്രകാരമാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. പോക്‌സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീനാഥിനെ കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടന്നതായും പൊലീസ് സംശയിക്കുന്നു.