
അഫ്ഗാനിസ്താനിൽ നിന്നും 222 ഇന്ത്യാക്കാരെ തിരികെ നാട്ടിൽ എത്തിച്ചു; ഇവരെ എത്തിച്ചത് രണ്ടു വിമാനങ്ങളിലായി; രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ
കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും 222 ഇന്ത്യാക്കാരെ തിരികെ നാട്ടിൽ എത്തിച്ചു. രണ്ടു വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.
ഒരു വിമാനം താജിക്കിസ്ഥാൻ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡൽഹിയിലെത്തിയത്.
ദോഹയിൽ നിന്നുള്ള വിമാനത്തിൽ 135 ഇന്ത്യൻ പൗരന്മാരും താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു.
അവിടെനിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിച്ചത്.
അതേസമയം, കാബൂളിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൂടി ഡൽഹിയിലേക്ക് യാത്രതിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.
അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.