play-sharp-fill
മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; മഹാരാഷ്ട്രക്കാരനായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്; കേരള പോലീസിന് അഭിമാനമയി പാലക്കാട് ജില്ല പൊലീസ്; ‘മഹാരാഷ്ട്രയിലായിരുന്നെങ്കിൽ താൻ പിടിക്കപ്പെടില്ലായിരുന്നു, കേരള പോലീസ് പ്രഗൽഭരെന്ന് പ്രതി’

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; മഹാരാഷ്ട്രക്കാരനായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്; കേരള പോലീസിന് അഭിമാനമയി പാലക്കാട് ജില്ല പൊലീസ്; ‘മഹാരാഷ്ട്രയിലായിരുന്നെങ്കിൽ താൻ പിടിക്കപ്പെടില്ലായിരുന്നു, കേരള പോലീസ് പ്രഗൽഭരെന്ന് പ്രതി’

സ്വന്തം ലേഖകൻ

പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ച കേസ്സിൽ പ്രതിയായ മഹാരാഷ്ട്ര, നാസിക് സ്വദേശി പരേഷ് അശോക് അംബുർലി എന്ന നിഖിൽ അശോക് ജോഷിയെ പൊലീസ് തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്.


യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതി നടത്തിയ ആസൂത്രിമായ കവർച്ച പോലീസ് പ്രതിയിലേക്കെത്തിയത് വളരെ പെട്ടെന്നായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പഴുതടച്ച അന്വേഷണമാണ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി പോലും അന്തം വിട്ടു നിന്ന നിമിഷങ്ങളാണ് ഉണ്ടായത്. മഹാരാഷ്ട്രയിലായിരുന്നെങ്കിൽ താൻ പിടിക്കപ്പെടുമായിരുന്നില്ല എന്നും കേരള പോലീസ് പ്രഗൽഭരാണെന്നും പ്രതി നിഖിൽ അശോക് ജോഷി പോലീസിനോട് പറഞ്ഞു.

ബാങ്ക് കുത്തിത്തുറന്ന്, ലോക്കർ തകർത്ത് ഏഴര കിലോഗ്രാം സ്വർണ്ണവും, പണവുമാണ് കവർച്ച ചെയ്തത്. പ്രാഥമിക ഘട്ടത്തിൽ KSEB, BSNL എന്നിവരുടെ സഹായത്തോടെ സംഭവ ദിവസവും, സമയവും നിശ്ചയിക്കാൻ കഴിഞ്ഞത് അന്വേഷണത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചവിട്ടുപടിയായി. വൈദ്യുതി ബന്ധം വിഛേദിച്ച സമയം 24 ശനി രാത്രി 9.30 നും 10 നും ഇടയിലാണെന്ന് കണ്ടെത്തി. അതേ സമയം തന്നെ ഇൻറർനെറ്റ് ബന്ധവും വിഛേദിച്ചതായി കണ്ടെത്തി.

തുടർന്ന് അന്വേഷണ സംഘത്തെ വിവിധ ടീമുകളാക്കി പാലക്കാട് മുതൽ കോയമ്പത്തൂർ , തൃശൂർ, മലപ്പുറം വരെയുള്ള വിവിധ ലോഡ്ജുകൾ, CCTV കാമറകൾ, MVD കാമറകൾ എന്നിവ പരിശോധിച്ചു.

കൂടാതെ മുൻകാലങ്ങളിൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുറ്റവാളികളുടെ വിവരം ശേഖരിക്കുകയും, വിവിധ ജില്ലകളിലെയും, സംസ്ഥാനങ്ങളിലെയും പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

കൂടാതെ സൈബർ സെല്ലിൻ്റെ സഹായത്തോടെ നിരവധി മൊബൈൽ നമ്പരുകൾ പരിശോധിക്കുകയും ചെയ്തു.

ഒടുവിൽ സംഭവ സ്ഥലത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാറിയുള്ള C C TV കാമറയിൽ രാത്രി പതിഞ്ഞ ഒരു നിഴൽ രൂപമാണ് കേസ്സിന് തുമ്പുണ്ടാവാൻ വഴിത്തിരിവായത്.

ആ നിഴലിനെ പിന്തുടർന്ന് പുറകോട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. പ്രതി വന്ന വാഹനവും, പ്രതി താമസിച്ച വിവിധ ലോഡ്ജുകളും പോലീസ് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി സംഭവത്തിനു ശേഷം കാറിൽ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോയതായി കണ്ടെത്തി.

പ്രതി സഞ്ചരിച്ച പാതയിൽ പോലീസ് പിന്തുടന്ന് പോലീസ് സംഘം മഹാരാഷ്ട്രയിലെത്തി.

തുടർന്ന് പ്രതിയുടെ താവളമന്വേഷിച്ച് നാസിക്, പൂന, സത്താറ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സത്താറയിലുള്ള ഒരു ആഡംഭര ഹോട്ടലിൽ നിന്നും വളരെ സാഹസികമായാണ് പ്രതിയെ വലയിലാക്കിയത്.

പ്രതി കേരളത്തിലേക്ക് വന്ന ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.തുടർന്ന് പ്രതിയെ പാലക്കാട് കസബ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.