തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മിന്നൽ വേഗത്തിൽ കണ്ടെത്തിയ അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം.
കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്‌പെക്ടർ എം.ജെ അരുൺ, വെസ്റ്റ് എസ്.ഐ ആയിരുന്ന ടി.ശ്രീജിത്ത്, എസ്.ഐ ടി.എസ് റെനീഷ്, ഗ്രേഡ് എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, കെ.രാജേഷ്, ഗ്രേഡ് എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ ബൈജു കെ.ആർ, വി.കെ അനീഷ് എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരമാണ് ബാഡ്ജ് ഓഫ് ഹോണർ.
2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവരെ ആക്രമിച്ചത്.
ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലി(24)നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ കേസിലാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ നൽകിയിരിക്കുന്നത്.