
സ്വന്തം ലേഖകൻ
കോട്ടയം : മുണ്ടക്കയത്ത് ലോക് ഡൗണിൻ്റെ മറവിൽ ബിവറേജിൽ നിന്നും വിദേശ മദ്യം കടത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി.
മാനേജരെ സസ്പെൻഡ് ചെയ്തതിന് പുറമെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഔട്ട് ലറ്റിൻ്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ പുതിയ ജീവനക്കാർ ചുമതലയേൽക്കും വരെ സ്ഥലം മാറ്റിയവർ തന്നെ തുടരും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബവ്റിജസ് വില്‍പനശാലയില്‍ നിന്ന് ലോക്ഡൗണിനിടെ ജീവനക്കാര്‍ കടത്തിയത് ആയിരം ലീറ്ററിലധികം മദ്യമെന്ന റിപ്പോർട്ടിനെ തുടർന്ന് എക്സൈസ് കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ വ്യാപക തിരിമറി കണ്ടെത്തിയതോടെയാണ് എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 600 രൂപ മാത്രം ദിവസ വേതനമുള്ള താല്കാലിക ജീവനക്കാരൻ വരെ സഞ്ചരിക്കുന്നത് ആഡംബരക്കാറിലാണ്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് വൻ തട്ടിപ്പിലേക്കാണ്.
മെയിൻ റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി റബ്ബർ തോട്ടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റില്‍നിന്നു സമീപത്തെ റബര്‍തോട്ടത്തിലേക്കാണ് ജീവനക്കാര്‍ കുപ്പികള്‍ മാറ്റിയിരുന്നത്. ഇതിന് രാഷ്ട്രീയ നേതാക്കന്മാരുടെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ഇത്തരത്തിൽ മാറ്റിയ മദ്യം റബ്ബർ തോട്ടത്തിൽ നിന്ന് പിന്നീട് വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയാണ് ചെയ്യുന്നത്.
എക്സൈസിൻ്റെ പ്രാഥമിക പരിശോധനയില്‍ ആയിരം ലിറ്റര്‍ മദ്യത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു. സ്‌റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടർന്നാണ് ഇപ്പോൾ ജീവനക്കാർക്കെതിരായ നടപടിയുണ്ടായിരിക്കുന്നത്.
തട്ടിപ്പ് നടന്നത് പുഞ്ചവയലും, മുണ്ടക്കയവും കേന്ദ്രീകരിച്ചാണ്. ഇതിന് പിന്നിൽ ജീവനക്കാരുടെ പങ്ക് വ്യക്തമാണ്.