പ്രകൃതി ചികിൽസകൻ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടത് കരമനയിലെ ബന്ധുവീട്ടിൽ.

പ്രകൃതി ചികിൽസകൻ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടത് കരമനയിലെ ബന്ധുവീട്ടിൽ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായുമുള്ള നിലപാടുകളിലൂടെയും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന മോഹനന്‍ വൈദ്യര്‍ ( മോഹനന്‍ നായര്‍- 65) അന്തരിച്ചു.

കരമനയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. 2 ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്.

രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവിഡ് ലക്ഷണങ്ങളോടെയായിരുന്നു മരണം. മരിക്കുമ്പോള്‍ വീട്ടില്‍ മോഹനന്‍ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു.

മോഹനന്‍ വൈദ്യര്‍ ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ഇടങ്ങളില്‍ മോഹനന്‍ വൈദ്യര്‍ ചികിത്സാലയം നടത്തിയിരുന്നു.

കാന്‍സര്‍ അടക്കമുള്ള മാരകരോ​ഗങ്ങള്‍ക്കും ചികിത്സ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സ ആരംഭിച്ചതോടെയാണ് വിവാദത്തിലായത്.

ഇതിന്റെ പേരില്‍ ജയിലിലും കഴിഞ്ഞു. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ്. മരുമകന്‍: പ്രശാന്ത്.