മണിമലയിലെ പ്രതിയുടെ ക്രൂരത പൊലീസുകാരനോട്: വെട്ടിയത് വാക്കത്തിക്ക്: വെട്ടേറ്റത് ഇടത് കണ്ണിന്റെ പുരികത്തിന് മുകളിൽ; എസ്.ഐ വിദ്യാധരന് തലയ്ക്ക് മാരക പരിക്ക്; പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ ചികിത്സ ചിലവ് മുഴുവൻ സർക്കാർ നടത്തുമെന്നു മന്ത്രി വാസവൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണിമലയിൽ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വെട്ടിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയെന്നു പ്രഥമ വിവര റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയുടെ പിതാവ് വെട്ടിവീഴ്ത്തിയത്.

സംഭവത്തിൽ മണിമല പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിദ്യാധരനെയാണ് പ്രതിയുടെ പിതാവ് വെട്ടിവീഴ്ത്തിയത്. വെട്ടേറ്റ വിദ്യാധരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട വധശ്രമക്കേസ് പ്രതി ചവിട്ടടിപ്പാറ ക്ലബിന്‌സ മീപം തകിടിപ്പുറത്ത് വീട്ടിൽ അജിൻ (രാമു -26), അച്ഛൻ പ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയഴ്ച രാവിലെ ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മണിമലയിലെ വധശ്രമക്കേസ് പ്രതിയായ രാമുവിനെ തേടിയാണ് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ഷാജിമോൻ, അഡീഷണൽ എസ്.ഐ വിദ്യാധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, ജോഷി, ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയുടെ വീട്ടിൽ എത്തിയത്.

പൊലീസ് സംഘം എത്തിയത് അറിഞ്ഞ പ്രതി വീടിന്റെ പിന്നാമ്പുറത്തു കൂടി ഓടിരക്ഷപെട്ടു. ഇതോടെ പൊലീസ് സംഘം പിന്നാലെ ഓടി ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഇതിനു ശേഷം പ്രതിയെയുമായി വീടിനു മുന്നിലേയ്ക്ക് വരുന്നതിനിടെ, അപ്രതീക്ഷിതമായി എത്തിയ പ്രസാദ് ആക്രമണം നടത്തുകയായിരുന്നു.

വെട്ടേറ്റ് വിദ്യാധരന്റെ തലയിൽ നിന്നും രക്തം വാർന്നൊഴുതി. തുടർന്ന്, ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. തുടർന്നാണ് രണ്ടു പ്രതികളെയും കീഴടക്കിയത്.

ഫെബ്രുവരി 20 ന് കുളത്തുങ്കൽ അമ്പലം ഭാഗത്തു വച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് അജിൻ. സംഭവത്തെ തുടർന്നു വിദ്യാധരനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ മുഴുവൻ ചിലവും ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.