
ഇലക്ട്രിക് പോസ്റ്റിൽ കയറി, വൈദ്യുതി ലൈനില്‍ കുറകെ കിടന്നു; കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ ഓടി രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു; നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
എറണാകുളം: കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെ രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ യുവാവ് ഇലക്ട്രിക് ലൈനില്‍ തലവച്ച് മരിക്കുകയായിരുന്നു.
പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ ദാരുണമായി മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായ രഞ്ജിത്തിനെ പൊലീസ്, ചോദ്യം ചെയ്യുന്നതിനായി സ്റ്റേഡിയത്തിനകത്തെ റോഡില്‍ കൊണ്ടുവന്നു. ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഡിയത്തിന്‍റെ പടവുകളിലേക്ക് ഓടിക്കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നു.
പൊലീസ് പിന്നാലെ ഓടിയതോടെ നിലത്ത് വീണ രഞ്ജിത്ത് സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റിലേക്ക് കയറി. ഇയാളെ പിന്തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനില്‍ കുറകെ കിടന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപം ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
കഞ്ചാവ് കേസില്‍ ഇനി ജാമ്യം കിട്ടാതെ ജയിലിലാകുമെന്ന് പറഞ്ഞ് ഇയാള്‍ ഒടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഞ്ജിത്തിന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ പ്രതി രക്ഷപ്പെട്ടതടക്കമുള്ള സംഭവത്തിലും അസ്വാഭാവിക മരണത്തിലും സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സെന്‍ട്രല്‍ പൊലീസിലെയും, ഡാന്‍സാഫിലെയും ഉദ്യോഗസ്ഥരായിരുന്നു പ്രതിയുമായി സ്റ്റേഡിയത്തിന് സമീപമെത്തിയത്. 3 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.