
ഉമ്മൻചാണ്ടിയ്ക്കും പരാജയ ഭീതിയോ..! ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളിയിൽ മത്സരിക്കുന്ന എതിർസ്ഥാനാർത്ഥിയ്‌ക്കെതിരെ പരാതിയുമായി കോൺഗ്രസ്; ജെയ്ക് സി.തോമസ് മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയെന്നു കോൺഗ്രസിന്റെ പരാതി
തേർഡ് ഐ ബ്യൂറോ
പുതുപ്പള്ളി: അൻപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളിയിലെ അനിഷേധ്യനായ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയ്ക്ക് പരാതയ ഭീതിയോ. ചരിത്രത്തിൽ ആദ്യമായി ഉമ്മൻചാണ്ടി, തന്റെ എതിർസ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പു പരാതി നൽകിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിനെതിരെയാണ് ഇപ്പോൾ ഉമ്മൻചാണ്ടി പരാതി നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടിയ്ക്കു വേണ്ടി പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് തിരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
പുതുപ്പളളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനുവേണ്ടി മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതായി കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയ്ക്കു വേണ്ടിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. പരാതിയുമായി നേരിട്ട് യു.ഡി.എഫിനോ കോൺഗ്രസിനോ ബന്ധമില്ലെങ്കിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സജീവ പ്രവർത്തകർ തന്നെയാണ് പരാതിയ്ക്കു പിന്നിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരുടെ ചിത്രങ്ങളോടൊപ്പം സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ വച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജെയ്ക്കിന് വോട്ട് തേടിയുള്ള വികാരിയുടെ ശബ്ദ സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്നം യുവജന വേദിയാണ് പരാതി നൽകിയത്.
ജെയ്ക്ക് ജയിച്ചാൽ സഭാ തർക്കത്തിൽ അനുകൂല നിയമ നിർമാണം നടത്തുമെന്നായിരുന്നു മണക്കാട് പളളി സഹ വികാരിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആക്ഷേപം. യാക്കോബായ സഭയുടെ പിന്തുണ പുതുപ്പളളിയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാദ്ധ്യത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു മുന്നണികൾ. അതുകൊണ്ടുതന്നെ യാക്കോബായ വിശ്വാസികളുടെ വോട്ടുകൾ എല്ലാമുന്നണികൾക്കും ഏറെ വിലപ്പെട്ടതാണ്. മണക്കാട് പളളി അംഗമാണ് ജെയ്ക്ക്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എട്ടിൽ ആറു പഞ്ചായത്തുകളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യാക്കോബായ സഭാ വിശ്വാസികൾ യു.ഡി.എഫിന് എതിരായി നിലകൊണ്ട പല തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനായിരുന്നു. ഇത് പുതുപ്പളളിയിൽ എൽ.ഡി.എഫിന് ആത്മവിശ്വാസം പകർന്നിരുന്നു.