സഹോദരനൊപ്പം ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു: പോക്‌സോ കേസുകളുടെ ദുരുപയോഗത്തിന്റെ ഉത്തമ തെളിവായി എരുമേലിയിലെ കേസ്
സ്വന്തം ലേഖകൻ
കോട്ടയം: സ്വന്തം സഹോദരനും കൂട്ടുകാരും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി കോട്ടയം, എരുമേലി പുഞ്ചവയൽ ,മറ്റത്തിൽ വീട്ടിൽ രാജൻകുട്ടിയെ (46) കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.
പ്രതിയും മറ്റു രണ്ടു കൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർ മുതൽ 2014 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൺകുട്ടി കുടുംബമായി താമസിച്ചിരുന്ന വീടിന്റെ താൽക്കാലിക ഷെഡ്ഡിൽ വെച്ചു ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് 4 പ്രതികക്കെതിരെയും ഒരുമിച്ചു ഒരു കുറ്റപത്രം സമർപ്പിച്ചെങ്കിലും, വിചാരണ ഘട്ടത്തിൽ കോടതി നിർദ്ദേശ പ്രകാരം പുനരന്വേഷണം നടത്തി , പ്രത്യേകം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഒന്നാമത്തെതുമായ കേസിലാണ് പ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരിക്കുന്നത്.
പെണ്കുട്ടി അടക്കം 12 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും വിസ്തരിക്കുകയും, 20 ലേറെ പ്രമാണങ്ങളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തെങ്കിലും, പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നും, പെൺകുട്ടിയുടെ ക്രോസ്സ് വിസ്താരത്തിൽ വെളിപ്പെട്ട വിവരങ്ങളിൽ നിന്നും കേസ് കെട്ടിച്ചമച്ചതാണെന്നത് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിയെ നിരുപാധികം വിട്ടയച്ചത്.
10 മീറ്റർ ചുറ്റളവിൽ ചുറ്റുപാടും വീടുകളുള്ള സ്ഥലത്തുള്ള ഷെഡിൽ പകൽ സമയത്ത് ഇങ്ങനൊരു കൃത്യം സംഭവ്യമല്ല എന്നു കോടതി വിലയിരുത്തി. വ്യക്തമായ സമയമോ ദിവസമോ ചൂണ്ടിക്കാണിക്കുവാൻ പ്രോസിക്യൂഷന് സാധിക്കാഞ്ഞതും വീഴ്ചയായി. അതേ സമയം പെണ്കുട്ടിക്ക് മറ്റൊരു ചെറുപ്പക്കാരനുമായി ഉണ്ടായിരുന്ന സ്‌നേഹബന്ധം വെളിപ്പെടുത്തുന്ന കത്ത് പ്രതിഭാഗം കോടതി മുമ്പാകെ ഹാജരാക്കുകയും, ക്രോസ് വിസ്താരത്തിൽ അത് പെണ്കുട്ടി അംഗീകരിക്കുകയും ചെയ്തു.
ആ ബന്ധത്തെ എതിർത്ത സഹോദരനും കൂട്ടുകാർക്കും എതിരെ കളവായി ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന പ്രതിഭാഗം വാദം കോടതി ശരി വെച്ചു. പ്രതികളോട് മുൻവൈരാഗ്യമുള്ള സ്ഥലവാസിയായ പൊലീസുകാരന്റെ കേസിലെ ഇടപെടലുകൾ വിചാരണ വേളയിൽ തെളിഞ്ഞതും, ടിയാനുൾപ്പെടയുള്ള പ്രധാന സാക്ഷികളെ കുറ്റപത്രത്തിൽ നിന്നും മനപൂർവ്വം ഒഴിവാക്കിയതും പ്രതിഭാഗം വാദത്തിന് സാധുത നൽകി.
പെൺകുട്ടിയെ വൈദ്യ പരിശോധനക്കായി 50 കി.മി അകലെയുള്ള ഹോസ്പിറ്റലിൽ ഹാജരാക്കിയതിലും വ്യക്തമായ വിശദീകരണം നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. വീട്ടിൽ അറിയാതെ പെൺകുട്ടി രഹസ്യമായി നിരന്തരം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സഹോദരൻ നശിപ്പിച്ചതും വിരോധകാരണമായി എന്ന വാദവും കോടതി അംഗീകരിച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അനാവശ്യ ഇടപെടലുകളും , അന്വേഷണത്തിൽ ഉണ്ടായ ഗുരുതര വീഴ്ചകളും പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് കോടതി അംഗീകരിച്ചു.
പ്രതിക്ക് വേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു, അഡ്വ. സുബിൻ കെ വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി.
മറ്റ് പ്രതികൾക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും. പോക്‌സോ നിയമത്തിന്റെ ദുരുപയോഗത്തിന്റെ മറ്റൊരു ഉദാഹരമാണ് ഈ കേസിലെ വിധി.