play-sharp-fill
കൊവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ വീട്ടിലെത്തിയ യുവാവ് കോട്ടയം അയർക്കുന്നത്ത് തോക്ക് ചൂണ്ടി 29 പവൻ സ്വർണ്ണം കവർന്നു: മോഷ്ടാവ് വീട്ടമ്മയുടെ കൈകൾ പിന്നിലേയ്ക്കു കെട്ടി, വായിൽ തുണി തിരുകി മുറിയിൽ പൂട്ടിയിട്ടു; ജില്ലാ പൊലീസ് മേധാവി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ കുറ്റകൃത്യത്തിന് തുമ്പ് തേടി പൊലീസ്

കൊവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ വീട്ടിലെത്തിയ യുവാവ് കോട്ടയം അയർക്കുന്നത്ത് തോക്ക് ചൂണ്ടി 29 പവൻ സ്വർണ്ണം കവർന്നു: മോഷ്ടാവ് വീട്ടമ്മയുടെ കൈകൾ പിന്നിലേയ്ക്കു കെട്ടി, വായിൽ തുണി തിരുകി മുറിയിൽ പൂട്ടിയിട്ടു; ജില്ലാ പൊലീസ് മേധാവി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ കുറ്റകൃത്യത്തിന് തുമ്പ് തേടി പൊലീസ്

തേർഡ് ഐ ക്രൈം

കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി വനിത ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ കുറ്റകൃത്യത്തിൽ വിറച്ച് ജില്ല. വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി, ഇവരുടെ കൈകൾ പിന്നിലേയ്ക്ക് കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി 29 പവൻ സ്വർണ്ണമാണ് തട്ടിയെടുത്തത്.

അയർക്കുന്നം ചേന്നാമറ്റത്ത് പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ (60)യെ കെട്ടിയിട്ടാണു പ്രതി സ്വർണ്ണം കവർന്ന് കടന്ന് കളഞ്ഞത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചു പവൻ തൂക്കമുള്ള മാലയും, ഒരു പവന്റെ ലോക്കറ്റും, ലോക്കറിൽ നിന്നെടുത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണവുമാണ് പ്രതി കവർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊവിഡ് പരിശോധനയ്ക്കും, വെള്ളം കുടിക്കാനുമെന്ന പേരിൽ യുവാവ് വീട്ടിലെത്തുകയും, ലിസമ്മയെ ഭീഷണിപ്പെടുത്തിയും കെട്ടിയിട്ടും തോക്ക് ചൂണ്ടിയും കവർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം ചെന്നാമ്മറ്റം -തൈക്കൂട്ടം റോഡിലെ വീട്ടിലാണ് ജോസും ഭാര്യയും താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ജോസ് ചങ്ങനാശേരിയിലേയ്ക്കു പോയി പത്തു മിനിറ്റിനു ശേഷമാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ആദ്യം വീട്ടിലെത്തിയ യുവാവ് കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയാൻ എത്തിയതെന്നായിരുന്നു വിശദീകരണം.
എന്നാൽ, സംസാരിച്ചു തുടങ്ങിയപ്പോൾ, ഇപ്പോൾ വീട്ടിലാരുമില്ലെന്നും പിന്നീട് വരാനും ആവശ്യപ്പെട്ടു.

ഇതോടെ പുറത്തേയ്ക്കിറങ്ങിയ യുവാവ് മതിലിനു പിന്നിൽ അൽപ്പ നേരം നിന്ന ശേഷം തിരികെയെത്തി. പ്രദേശത്തെങ്ങും കട തുറന്നിട്ടില്ലെന്നും കുടിക്കാൻ വെള്ളം വേണമെന്നും ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ലിസമ്മ വീട്ടിനുള്ളിലേക്കു കയറിയതിനു പിന്നാലെ ഉള്ളിൽ കടന്ന യുവാവ് വാതിൽ അകത്തു നിന്നു പൂട്ടി. തുടർന്നു തോക്കുചൂണ്ടി ശബ്ദമുണ്ടാക്കരുതെന്നു ലിസമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്നു ലിസമ്മയുടെ കൈ രണ്ടും പിന്നിലേക്കു കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. തുടർന്നു കഴുത്തിൽ കിടന്ന അഞ്ചു പവൻ മാല, രണ്ടു കമ്മലുകൾ, മോതിരം എന്നിവ ഊരിയെടുത്തു. പിന്നീട്, വീട്ടിലെ മൂന്ന് അലമാരകളിൽ പരിശോധന നടത്തി. ഒരു അലമാരയിൽ നിന്ന് സ്വർണം ലഭിച്ചു. തുടർന്നു കാറിന്റെയും വീടിന്റെയും താക്കോൽ ആവശ്യപ്പെട്ടുവെങ്കിലും കാറിന്റെ താക്കോൽ എവിടെയെന്ന് അറിയില്ലെന്നു ലിസമ്മ പറഞ്ഞു.

ഇതോടെ വീടിന്റെ താക്കോൽ എടുത്തു വീട് പുറത്തു നിന്നു പൂട്ടിയ ശേഷം യുവാവ് മുങ്ങുകയായിരുന്നു.
ഒരു മണിക്കൂറിനു ശേഷം നിരങ്ങി നീങ്ങി കൈയിൽ കെട്ടുപൊട്ടിച്ച ലിസമ്മീ വീടിന്റെ ജനൽ തുറന്ന് ബഹളം വയ്ക്കുകയും സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന ജോസിന്റെ സഹോദരനും ഭാര്യയും ഓടിയെത്തുകയും ചെയ്യുമ്പോഴാണ് മോഷണ വിവരം പുറംലോകമറിയുന്നത്.

പിന്നീട് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.