video
play-sharp-fill

റോഡരികിലെ കയ്യേറ്റങ്ങൾക്ക് എതിരെ കർശന നടപടിയാരംഭിക്കുന്നു: ജില്ലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനിറങ്ങാൻ മോട്ടോർ വാഹന വകുപ്പും പൊലീസും; നടപടി ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്ന്

റോഡരികിലെ കയ്യേറ്റങ്ങൾക്ക് എതിരെ കർശന നടപടിയാരംഭിക്കുന്നു: ജില്ലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനിറങ്ങാൻ മോട്ടോർ വാഹന വകുപ്പും പൊലീസും; നടപടി ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡും നടപ്പാതയും കയ്യേറിയിട്ടുള്ള വ്യാപാരങ്ങൾ ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കുന്നതിന് ജില്ലാതല റോഡ് സുരക്ഷാ കമ്മിറ്റി യോഗം തീരുമാനിച്ചു. കാൽനട യാത്ര തടസപ്പെടുത്തുകയും റോഡപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്ന രീതിയിൽ ജില്ലയിൽ പല സ്ഥലങ്ങളിലും കയ്യേറ്റമുണ്ടെന്ന് തോമസ് ചാഴികാടൻ എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

കടകളും ബോർഡുകളും ഉൾപ്പെടെയുള്ള എല്ലാ കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. വാഹനയാത്രികരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലുള്ള യാതൊന്നും റോഡുകൾക്കു സമീപം ഉണ്ടാകരുത്. കയ്യേറ്റത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനും തുടർ നടപടികൾക്കുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗത്തെയും പൊതുമരാമത്ത് വകുപ്പിനെയും ദേശീയ പാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് യോഗം നിർദേശിച്ചു. റോഡിലെ വളവുകൾക്കു സമീപം കാട് വളർന്നു നിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യം കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.

എം.സി റോഡിലും പൊൻകുന്നം-പാലാ-തൊടുപുഴ റോഡിലും പ്രവർത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തരമായി നന്നാക്കുവാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഓടകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർമിക്കുന്നതിനുള്ള പ്രവൃത്തികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കണം. അടഞ്ഞു കിടക്കുന്ന ഓടകളിലെ തടസങ്ങൾ നീക്കണം.

എല്ലാ കേന്ദ്രങ്ങളിലും ബസുകൾ ബസ് സ്റ്റോപ്പുകളിൽ നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസിനെ ചുമതലപ്പെടുത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ സ്‌കൂൾ അധ്യാപർക്കായി ഓാൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ എം. അഞ്ജന, ആർ.ടി.ഒ(എൻഫോഴ്സ്മെന്റ്) ടോജോ എം. തോമസ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ പി. ശ്രീലേഖ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വിനോദ് പിള്ള, നഗരസഭാ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.