
തേർഡ് ഐ ബ്യൂറോ
ചെന്നൈ: നാട് ഏതായാലും മിണ്ടാപ്രാണിയോടുള്ള മനുഷ്യരുടെ ക്രൂരതയ്ക്ക് അറുതിയില്ല. തമിഴ്‌നാട്ടിൽ കൊമ്പനാനയെ തുരത്താനുള്ള ശ്രമത്തിനിടെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത് മനുഷ്യന്റെ കൊടും ക്രൂരതയ്ക്ക് ഏറ്റവും ഒടുവിലുള്ള തെളിവായി. മനുഷ്യന്റെ ക്രൂരതയുടെ ഫലമായി ചെവിയിൽ കത്തിക്കയറിയ തീപ്പന്തവുമായി നാലു കിലോമീറ്ററിലേറെ ദൂരമാണ് കൊമ്പൻ പ്രാണവേദനയിൽ പാഞ്ഞത്.
ഊട്ടിക്ക് അടുത്ത് മസന്നഗുഡിയിലാണ് സംഭവം. റിസോർട്ട് ജീവനക്കാരനാണ് ആനയ്ക്കു നേരെ തീപ്പന്തം കത്തിച്ചെറിഞ്ഞത്. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയർ കത്തിച്ച് എറിയുകയായിരുന്നു. ചെവിയിൽ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ മസനഗുഡിയിലെ രണ്ട് റിസോർട്ടിലെ ജീവനക്കാരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയിൽ റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിഞ്ഞു. മസ്തകത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് ചെരിയുകയും ചെയ്തു. കത്തി കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്‌കമാകെ പടർന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാർന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മസിനഗുഡിയിലെ സ്വകാര്യ റിസോർട്ടിന് സമീപമാണ് സംഭവം. മേഖലയിൽ കാട്ടാനകളും വന്യജീവികളും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.
നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് മുകളിൽ നിന്ന് കത്തുന്ന ടയർ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.