
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട അപ്പീല്‍, ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ട് മുന്‍പാണ് അതിയന്നൂര്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത്. സ്ഥലത്ത് ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്ന എന്ന കാര്യം കോടതിയെ ബോധിപ്പിച്ച് തിരികെ പോകാമായിരുന്ന പോലീസിന്റെ അനാവശ്യ തിടുക്കമാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയത്. ഒന്നര മണിക്കൂര്‍ വ്യത്യാസത്തില്‍ കോടതിയില്‍ നിന്ന് സ്റ്റേ എത്തിയപ്പേഴേക്കും രാജനെയും ഭാര്യയെയും ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒഴിപ്പിക്കാന്‍ വന്ന പോലീസ് സംഘത്തോട് ഹൈക്കോടതിയില്‍ കേസുണ്ടെന്നും ഇടക്കാല ഉത്തരവ് വരുമെന്നും രാജന് പറഞ്ഞിരുന്നു. അരമണിക്കൂര്‍ കാത്തിരിക്കാനുള്ള സാവകാശം നല്‍കാതെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസ് കാട്ടിയ തിടുക്കമാണ് ആത്മഹത്യാ ഭീഷണി മുഴക്കാന്‍ രാജനെ പ്രേരിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യാറ്റിന്‍കര സംഭവത്തോടെ കേരള ഭൂസംരക്ഷണ നിയമവും വന്‍കിട കയ്യേറ്റങ്ങളും വീണ്ടും ചര്‍ച്ചയാകേണ്ടതുണ്ട്. 2015 ഡിസംബര്‍ 30ന് ഡോ.രാജമാണിക്യത്തെ കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് സ്പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് കൊണ്ടുവന്നത്. കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുമെന്നും വന്‍കിട കുത്തകകള്‍ക്ക് കേരളം തീറെഴുതി കൊടുക്കില്ലെന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടത് പക്ഷ സര്‍ക്കാര്‍, രാജമാണിക്യം റിപ്പോര്‍ട്ടില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടില്ല.
കേരളത്തിലെ സര്‍ക്കാര്‍ റവന്യൂ ഭൂമിയുടെ 58 ശതമാനം(ഏകദേശം അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍) വിദേശ കമ്പനികളുടെയോ അവരുടെ ഇന്ത്യന്‍ ബിനാമികളുടെയോ കൈവശമാണ് എന്നായിരുന്നു കണ്ടെത്തല്‍. ഇതിനിടയില്‍ കെപി യോഹന്നാന് അനധികൃതമായി കൈവശം വച്ചിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി വില കെട്ടി ഏറ്റെടുത്ത് വിമാമത്താവളം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2264 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി അങ്ങും ഇങ്ങും എത്തിയിട്ടില്ല എന്നതാണ് സത്യാവസ്ഥ.
മതസ്ഥാപനങ്ങള്‍ കയ്യേറിയിരിക്കുന്ന റവന്യൂ ഭൂമിയുടെ കണക്ക് സര്‍ക്കാരിന് പോലും അറിവുണ്ടാവില്ല. കോടികള്‍ വിലമതിക്കുന്ന ഈ സ്ഥലങ്ങളും തിരിച്ച് പിടിക്കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ല. അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റങ്ങള്‍ ജെസിബി കൊണ്ടുവന്ന് ഒഴിപ്പിച്ചത് വാര്‍ത്തയായിരുന്നു. അതിന് ശേഷം മൂന്നാറിലെ കയ്യേറ്റങ്ങളെപ്പറ്റി ആരും ചര്‍ച്ച ചെയ്തിട്ടില്ല. പല സ്വകാര്യ റിസോര്‍ട്ടുകളും തോട്ടങ്ങളും സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. സഭാ കേസിലും മുത്തൂറ്റിന്റെ കാപികോ റിസോർട്ട് കേസിലും സ്ഥിതി മറിച്ചല്ല. തണ്ണീർതടത്തിൽ കെട്ടി ഉയർത്തിയ മരട് ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ നിരവധി വാദങ്ങളുമായി എതിർത്ത് നിന്ന സർക്കാരിന്റെ നടപടികൾ കേരളം മറന്നിട്ടില്ല. മൂന്ന് സെന്റ് ഒഴിപ്പിക്കാന്‍ നിയമപരിപാലകര്‍ കാണിച്ച തിടുക്കം വന്‍കിട കയ്യേറ്റങ്ങളിലും കാണിച്ചിരുന്നെങ്കില്‍…?