
വീട്ടുമുറ്റത്തു നിന്നും വീട്ടമ്മയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണ മാല കവർന്നു; ബൈക്കിലെത്തിയുള്ള മാലമോഷണത്തിൽ സ്പെഷ്യലൈസ് ചെയ്ത മോഷ്ടാവ് പൊലീസ് പിടിയിൽ; പിടിയിലായത് തിരുവഞ്ചൂർ സ്വദേശിയായ മോഷ്ടാവ്
തേർഡ് ഐ ക്രൈം
കോട്ടയം: വീട്ടുമുറ്റത്ത് നിന്നും വീട്ടമ്മയുടെ രണ്ടരപവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന ശേഷം രക്ഷപെട്ട പ്രതിയെ പത്താം ദിവസം പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പ്ലാക്കൂഴി വീട്ടിൽ ജയകൃഷ്ണനെ(23)യാണ് കടുത്തുരുത്തി പൊലീസ് സംഘം പിടികൂടിയത്. ചെറുപ്രായത്തിനിടയിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട് ജയകൃഷ്ണൻ.
കടുത്തുരുത്തി മാഞ്ഞൂർ അയ്യൻകോവിൽ അമ്പലത്തിനു സമീപം ശിവമന്ദിരം വീട്ടിൽ രഘുനാഥന്റെ ഭാര്യ സതീദേവിയുടെ (51) സ്വർണ്ണമാലയാണ് പ്രതി കവർന്നത്. കഴിഞ്ഞ 22 ന് വൈകിട്ട് ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേയ്ക്കു കയറുകയായിരുന്നു സതീദേവി. ഈ സമയം ബൈക്കിൽ പിന്നാലെ എത്തിയ പ്രതി, ഇവരുടെ കഴുത്തിൽക്കിടന്ന മാല മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും വൈക്കം ഡിവൈ.എസ്.പി സി.ജി സനൽകുമാറിന്റെ നിർദേശാനുസരണം സി.ഐ പി.എസ് ബിനു, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു, സൈബർ സെല്ലിന്റെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
തുടർന്നാണ്, മുൻപ് നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായ ജയകൃഷ്ണനിലേയ്ക്ക് അന്വേഷണം എത്തിയത്. തുടർന്നു ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കം ശേഖരിച്ചു പൊലീസ് നടത്തിയ ശാസ്്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാൾ സംഭവ ദിവസം കടുത്തുരുത്തിയിലും പരിസരത്തുമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്നു, പൊലീസ് സംഘം ഇയാൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ഗ്രേഡ് എസ്.ഐ സജി, എ.എസ്.ഐമാരായ രാംദാസ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മണർകാട് പൊലീസ് സ്റ്റേഷനിൽ മൂന്നു മാല മോഷണക്കേസുകളും, ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ടു മാല മോഷണക്കേസുകളും, ഗാന്ധിനഗർ, അയർക്കുന്നം സ്റ്റേഷനുകളിൽ ഓരോ മാല മോഷണക്കേസും ഇയാളുടെ പേരിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.