
അനിൽ നമ്പ്യാർ ജനം ടി.വിയിൽ ജോലി ചെയ്യുന്നുവെന്ന അറിവിനപ്പുറം അദ്ദേഹവുമായി ഒരടുപ്പവുമില്ല ; അനിൽ നമ്പ്യാരെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്.
അനിൽ നമ്പ്യാർ ജനം ടിവിയിൽ ജോലി ചെയ്യുന്നു എന്ന അറിവിനപ്പുറം അദ്ദേഹവുമായി ഒരടുപ്പവുമില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.ജനം ടിവിയുമായി ബന്ധപ്പെട്ട കാര്യത്തിന് ചീഫ് എഡിറ്ററോ മാനേജിംഗ് എഡിറ്ററോ ആണ് വിളിക്കാറുണ്ടായിരുന്നത്. അനിൽ നമ്ബ്യാർ എന്നെയോ ഞാൻ തിരിച്ചോ വിളിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അനിൽ നമ്പ്യാരുടെ മൊഴിയും കസ്റ്റംസ് എടുത്തിരുന്നു. തുടർന്ന് അനിലിനെ ജനം ടിവിയുടെ ചുമതലയിൽനിന്ന് മാറ്റി.
അതേസമയം വി മുരളീധരനു വേണ്ടിയാണ് സ്വപ്‌നയുമായി അനിൽ സംസാരിച്ചത് എന്നാണ് സിപിഎം പ്രചരണം. മുരളീധരന്റെ ഫോൺ പരിശോധിക്കണമെന്ന് ഇടതുമുന്നണി ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ജനം ടിവിയിലെ മുന്നോറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണ് അനിൽ നമ്പ്യാരെന്ന് ജനം ടി.വി എം.ഡി പി വിശ്വരൂപൻ വ്യക്തമാക്കി. അനിൽ നമ്പ്യാർക്ക് ജനം ടിവിയിൽ ഓഹരി ഇല്ലെന്നും ജനംടിവിയിൽ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങൾ എല്ലാം രജിസ്ട്രാർ ഓഫ് കമ്ബനീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും എംഡി അറിയിച്ചു.
അതേസമയം സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ ചുമതലകളിൽ നിന്ന് മാറിനിൽക്കുകയാണെന്ന് അനിൽ നമ്പ്യാർ വ്യക്തമാക്കിയിരുന്നു.