നിലമ്പൂർ കാളികാവിലെ വീട്ടിൽ നിന്നും വൻ ചന്ദന ശേഖരം പിടികൂടി; വനം വകുപ്പ് പിടിച്ചെടുത്തത് 825 കിലോ ചന്ദനം; പിരശോധന നടത്തിയത് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖകൻ

നിലമ്പൂർ: കാളികാവിൽ വൻ ചന്ദന ശേഖരവുമായി രണ്ടു പേർ പിടിയിൽ. ഇവരിൽ നിന്നും 825 കിലോ ചന്ദനം പിടിച്ചെടുത്തു. പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കൽ സ്വദേശികളായ ചോലമുഖത്ത് അബു (57) ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പ്രതികളുടെ വീടുകൾ പരിശോധിച്ചാണ് ചന്ദനം പിടിച്ചെടുത്തത്.

അതീവ രഹസ്യമായി നിർമ്മിച്ച മുറികളിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. അബുവിൻറെ വീട്ടിൽ നിന്ന് 24 ചാക്ക് ചന്ദനവും ഹംസയുടെ വീട്ടിൽ നിന്ന് ആറ് ചാക്ക് ചന്ദനവുമാണ് കണ്ടെടുത്തത്. ചന്ദനം ചീളുകളാക്കി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണാർക്കാട് ഭാഗത്ത് നിന്നും ഇവർ പലരിൽ നിന്നുമായി ശേഖരിച്ചതാണ് ചന്ദനമെന്ന് കരുതുന്നു. ഇരുവരും ആദിവാസികളിൽ നിന്നും ഔഷധ സസ്യങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ്. രണ്ടു പ്രതികളെയും മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശശികുമാർ ചെങ്ങൽ വീട്ടിൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാരായ ഇ.യു സുരേഷ് കുമാർ, ലാൽവിനാഥ്, സി. വിജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ സതീഷ് കുമാർ, അമൃത ലക്ഷ്മി, തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.