
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി എത്തിയ ഭക്ഷണം തികഞ്ഞില്ല. രോഗികളിൽ നിന്നും ഓരോ ഇഡലി വീതം തിരികെ വാങ്ങി എണ്ണം തിര
തികച്ച് ജീവനക്കാർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ വിതരണം ചെയ്ത ഭക്ഷണമാണ് സാധാരണക്കാരായ രോഗികൾക്കു തികയാതെ വന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസിയുവിലാണ് ഇന്നലെ രാവിലെ മൂന്ന് ഇഡലി വീതം രോഗികൾക്കു വിതരണം ചെയ്തത്. എന്നാൽ, എല്ലാ രോഗികൾക്കും വിതരണം ചെയ്യാൻ ഇഡലി തികഞ്ഞിരുന്നില്ല. ഇതോടെയാണ് ആദ്യം വിതരണം ചെയ്ത രോഗികളിൽ നിന്നും ഓരോ ഇഡലി വീതം തിരികെ വാങ്ങിയത്.
രോഗികളിൽ പലരും ചൂടുവെള്ളവും വയർ നിറയെ ഭക്ഷണവും ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും കൃത്യമായി നൽകാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് വിവരം പുറത്തുള്ള രോഗികളുടെ ബന്ധുക്കൾ അറിഞ്ഞത്. ഇവർ പരാതിയുമായി ആരോഗ്യ വകുപ്പ് അധികൃതരെ അടക്കം സമീപിച്ചു. ഇതിനിടെ വിവരം അറിഞ്ഞ സേവാ ഭാരതി പ്രവർത്തകർ ഐ.സി.യുവിലേയ്ക്കു വേണ്ട ചൂടുവെള്ളം എത്തിച്ചു നൽകുകയായിരുന്നു.
നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ സമയങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കു ഫൈവ് സ്റ്റാർ സംവിധാനങ്ങളാണ് ഒരുക്കി നൽകിയിരുന്നത്. എന്നാൽ, രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും, സൗകര്യങ്ങൾ കുറയുകയും ചെയ്തതോടെ ഭക്ഷണം എത്തിച്ചു നൽകുന്ന കാര്യത്തിൽ അടക്കം പ്രതിസന്ധി നേരിടുകയാണ്.
കൊവിഡിന്റെ ആദ്യ കാലങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള ഭക്ഷണം എത്തിച്ചു നൽകുമായിരുന്നു. കൊവിഡ് രോഗികൾക്കും, ആശുപത്രി ജീവനക്കാർക്കും ഭക്ഷണം നൽകിയിരുന്നത് വിവിധ സന്നദ്ധ സംഘടനകളായിരുന്നു. എന്നാൽ, ഇവരിൽ പലരും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ഭക്ഷണ വിതരണം നിർത്തി. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.