
മണർകാട് നാലുമണിക്കാറ്റിൽ കാണാതായ കാറും ഡ്രൈവറെയും കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സമീപത്തു നിന്നും;’ അപകടത്തിൽപ്പെട്ട ജസ്റ്റിനെ ചതിച്ചത് ഗൂഗിൾ മാപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് നാലു മണിക്കാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാറും ഡ്രൈവർ ജസ്റ്റിനെയും കണ്ടെത്തി. അപകടം ഉണ്ടായി പന്ത്രണ്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹവും കാറും കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ജസ്റ്റിൻ അപകടത്തിൽപ്പെടാൻ കാരണം ഗൂഗിൾ മാപ്പാണ് എന്ന വിവരം പുറത്തു വന്നു. മല്ലപ്പള്ളിയിൽ നിന്നും തിരികെ എറണാകുളത്തേയ്ക്കു മടങ്ങാൻ ഗൂഗിൾ മാപ്പിൽ എളുപ്പവഴിയായി കാട്ടിയിരുന്നത് മണർകാട് – ഏറ്റുമാനൂർ ബൈപ്പാസാണ്. ഇതുവഴി കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്.
അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയി (26) യെയാണ് മണർകാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിൽ കാർ മറിഞ്ഞ് കാണാതായത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ജസ്റ്റിനെയും ഇയാൾ സഞ്ചരിച്ചിരുന്ന എത്തിയോസ് കാറും മണർകാട് പാലമുറി ഷാപ്പിനു മുന്നിൽ വച്ച് വെള്ളത്തിൽ വീണു കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ ദുരന്ത നിവാരണ സേനയും, അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയക്ക് ഒന്നരയോടെയാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡിൽ നിന്നും മുപ്പതു മീറ്ററോളം ഉള്ളിലേയ്ക്കു മാറി, കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ദേശീയ ദുരന്തനിവാസരണ സേനാംഗങ്ങൾ ചേർന്നു കാർ കരയിൽ എത്തിച്ച ശേഷം മൃതദേഹം കരയിലേയ്ക്കു എത്തിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. തുടർന്നു കൊവിഡ് പരിശോധന നടത്തി പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
എന്നാൽ, ഇതിനിടെ ജസ്റ്റിനെ അപകടത്തിലാക്കിയത് ഗൂഗിൾ മാപ്പാണ് എന്ന വാദവും ഉയർന്നിട്ടുണ്ട്. മല്ലപ്പള്ളിയിൽ നിന്നും കോട്ടയത്ത് എത്താതെ എറണാകുളത്തേയ്ക്കു പോകാനുള്ള എളുപ്പവഴിയായി കാട്ടുന്നത് മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് ആണ്. ഈ ബൈപ്പാസിലൂടെയാണ് വേഗത്തിൽ ഏറ്റുമാനൂരിൽ എത്തി എറണാകുളത്തിനു പോകാൻ സാധിക്കും.
ഇത് വിശ്വസിച്ച ജസ്റ്റിൻ റോഡിൽ വെള്ളം കയറിയത് അറിയാതെ വാഹനത്തിൽ ഇതുവഴി എത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. റോഡിൽ നെഞ്ചൊപ്പത്തിൽ വെള്ളമുണ്ടായിരുന്നു. റോഡിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ മാത്രമാണ് വെള്ളത്തിന്റെ ആഴം ജസ്റ്റിന് തിരിച്ചറിയൻ സാധിച്ചതെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ജസ്റ്റിന്റെ ദുരന്തം ഗൂഗിൾ മാപ്പിനെ തുടർന്നാണ് എന്ന സംശയമാണ് ഉയരുന്നത്.