മണർകാട് നാലു മണിക്കാറ്റിൽ നിന്നും പിടികൂടിയ മീൻ മറിച്ചു വീറ്റു; മീൻ വിറ്റത് പാലാ ഈരാറ്റുപേട്ട ഭാഗങ്ങളിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു; മീൻ മുഴുവൻ കുഴിച്ചിട്ടെന്നു വിജയപുരം പഞ്ചായത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: മണർകാട് നാലു മണിക്കാറ്റിലും, ഐരാറ്റുനടയിലുമായി നിർത്തിയിട്ട ലോറിയിൽ നിന്നും പിടികൂടിയ മീൻ വിൽക്കുന്നതിനായി മറിച്ചു വിറ്റതായി ആരോപണം. കുഴിച്ചിട്ടത്തിൽ നിന്നും ഒരു പങ്ക് മീൻ രാത്രിയിൽ തന്നെ ഏറ്റുമാനൂർ സ്വദേശിയായ ഉടമയുടെ നേതൃത്വത്തിൽ സ്ഥലത്തു നിന്നും മാറ്റിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. മീൻ പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടു പോയിരിക്കുന്നതായും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 29 ന് വിശാഖപട്ടണത്തു നിന്നും ഏറ്റുമാനൂരിലെ മീൻ മാർക്കറ്റിൽ വിൽക്കുന്നതിനായി എത്തിച്ച ഏഴു ടൺ മീനാണ് കഴിഞ്ഞ ദിവസം മണർകാട് നാലു മണിക്കാറ്റിൽ നിന്നും നാട്ടുകാർ പിടികൂടിയത്. ഏറ്റുമാനൂർ പ്രദേശം കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതിനാൽ ഇവിടെ ലോറി പാർക്ക് ചെയ്യാൻ അധികൃതർ അനുവദിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു ലോറി ഡ്രൈവറും ക്ലീനറും രണ്ടു ദിവസമായി മണർകാട് നാലു മണിക്കാറ്റ് പ്രദേശത്തും ഐരാറ്റുനടയിലുമായി ലോറി പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ ലോറിയിൽ നിന്നും ദുർഗന്ധവും മലിനജലവും പുറത്തേയ്ക്ക് ഒഴുകിയതിനു പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. ലോറി മണർകാട് പഞ്ചായത്ത് പരിധിയിലായതിനാൽ പഞ്ചായത്ത് ലോറി പിടിച്ചെടുത്ത് മീൻ സംസ്‌കരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ലോറി വിജയപുരം പഞ്ചായത്ത് അതിർത്തിയിൽ ആണ് മീൻ ലോറി കിടന്നതെന്നു മണർകാട് പഞ്ചായത്ത് അധികൃതർ വാദിച്ചു.

ഏറ്റവും ഒടുവിൽ വിജയപുരം പഞ്ചായത്ത് മാങ്ങാനം ഭാഗത്ത് എത്തിച്ചു മീൻ സംസ്‌കരിക്കുകയായിരുന്നു. എന്നാൽ, പിടിച്ചെടുത്ത മീനിൽ നിന്നും ഒരു വിഭാഗം മാത്രം സംസ്‌കരിച്ച ശേഷം ബാക്കി ഉടമകൾക്കു വിട്ടു നൽകി എന്ന വാദമാണ് നാട്ടുകാർ ഇപ്പോൾ ഉയർത്തുന്നത്. മീൻ ഈരാറ്റുപേട്ട , പാലാ , പൊൻകുന്നം ഭാഗങ്ങളിൽ വിൽക്കുകയായിരുന്നുവെന്നതാണ് വാദം. നാട്ടുകാരുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, മീൻ പൂർണമായും കുഴിച്ചിട്ടതായി വിജയപുരം പഞ്ചായത്ത് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ രാത്രി ഒരു മണിവരെയുള്ള സമയമെടുത്താണ് മീൻ മുഴുവൻ കുഴിച്ചിട്ടത്. മീൻ മറിച്ചു വിറ്റു എന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്നും വിജയപുരം പഞ്ചായത്ത് അധികൃതർ ആരോപിച്ചു.