ചങ്ങനാശേരി മാർക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 45 പേർ്ക്കു കൊവിഡ്: പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം; കർശന നടപടികൾ ശക്തമാക്കുന്നു

ചങ്ങനാശേരി മാർക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 45 പേർ്ക്കു കൊവിഡ്: പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം; കർശന നടപടികൾ ശക്തമാക്കുന്നു

സ്വന്തം ലേഖകൻ

ചങ്ങനാശേരി : മത്സ്യ മാർക്കറ്റിൽ സമ്പർക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയിൽ ഇതുവരെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ പത്തനംതിട്ട ജില്ലയിൽനിന്നുള്ളവരാണ്. ജൂലൈ 18നാണ് മാർക്കറ്റിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ജൂലൈ 19 മുതൽ മാർക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ ആരംഭിച്ചു. 19ന് നാലുപേർക്കും തിങ്കളാഴ്ച്ച 22 പേർക്കും ചൊവ്വാഴ്ച 16 പേർക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മത്സ്യ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലുമായി ആകെ 532 പേരെയാണ് ഇതുവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി മാർക്കറ്റ് മേഖല കോവിഡ് ക്ലസ്റ്ററായി പരിഗണിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയിൽ പൊതുവെയും നിയന്ത്രണങ്ങളുണ്ട്. മുനിസിപ്പൽ മേഖലയിൽ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം ചേരുന്നതും നിരോധിച്ചു.

വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളൂ. രണ്ടു മണിക്കു ശേഷം രാത്രി എട്ടു മണി വരെ ഹോട്ടലുകളിൽ ഭക്ഷണ പാഴ്സലുകൾ വിൽക്കാം. എല്ലാ വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ സെന്റിനൽ സർവൈലൻസ് ശക്തമാക്കും. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി ബോധവത്കരണം സജീവമാക്കും.