
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ പ്രൈവറ്റ് സെക്ടർ ഓപ്പറേഷൻസ് ആന്‍റ് പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്സ് വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാനാണ് രാജി വച്ചത്. അദ്ദേഹത്തിന്റെ നിയമനവാർത്ത ബുധനാഴ്ചയാണ് എ.ഡി.ബി. പുറത്തുവിട്ടത്.
1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം 2018 ജനുവരി 23-നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. സുനിൽ അറോറ വിരമിക്കുമ്പോൾ കീഴ്‍വഴക്കപ്രകാരം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് തൊട്ടടുത്ത മുതിർന്ന അംഗമായ ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം എ.ഡി.ബി.യിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റചട്ടം ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ നിലപാടെടുത്തതിലൂടെ ലവാസ ശ്രദ്ദേയനായിരുന്നു. ഇരുവർക്കും മറ്റ് അംഗങ്ങൾ ക്ലീൻചിറ്റ് നൽകിയതിനെതിരെ അദ്ദേഹം രംഗത്ത് എത്തിയിരുന്നു. തന്‍റെ വിയോജിപ്പുകൾ രേഖയാക്കുന്നില്ലെന്ന ആരോപണവും ലവാസ ഉയർത്തിയിരുന്നു. ഇതിനിടെ ലവാസയുടെ ഭാര്യക്ക് ആദായനികുതി നോട്ടീസയച്ചതും ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തുംമുമ്പ് ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.