
കൊവിഡ് രോഗിയുടെ സമ്പർക്കപട്ടികയിൽ 18 ജീവനക്കാർ; കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോ അടച്ചു; സർവീസുകൾ മറ്റു ഡിപ്പോയിൽ നിന്നും നടത്തും; ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തി പി.സി ജോർജ്
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ട – പാലാ ഭാഗത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കെ.എസ്.ആർ.ടി.സിയിലെ 18 ജീവനക്കാർ സമ്പർക്കത്തിലേർപ്പെട്ടതായി കണ്ടെത്തിയതോടെ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. പാലായിലെ കൊവിഡ് രോഗി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഡിപ്പോ അടച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിട്ടിരിക്കുന്നത്.
പാലാ നഗരസഭയിലെ കൊവിഡ് രോഗിയാണ് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസിൽ കയറിയതെന്ന സൂചനയാണ് ലഭിക്കുന്നത്. കൊവിഡ് രോഗ ബാധിതനായ ആളുടെ സമ്പർക്കപ്പട്ടികയിൽ ഇവിടെ നിന്നുള്ള 18 ജീവനക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിപ്പോ അടയ്ക്കാൻ നിർദേശം ആരോഗ്യ വകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഡിപ്പോയിലുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തെ ആശങ്കയോടെയാണ് ജീവനക്കാർ നോക്കികാണുന്നത്. ഇവരോട് എല്ലാം ഹോം ക്വാറന്റയിനിൽ പോകാനായി നിർദേശം നൽകിയിട്ടുണ്ട്. ഡിപ്പോയിലെ ബസുകളും മുറികളും ഓഫിസും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച തന്നെ അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇവിടെ ആശങ്കയുടെ സാഹചര്യം തന്നെ നിലനിൽക്കുകയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരുടെ സാമ്പിൾ ഇന്നു ശേഖരിക്കും. ഇവരുടെ പരിശോധനാ ഫലം പുറത്തു വന്ന ശേഷം മാത്രമേ കൊവിഡ് ഭീതി അകലുകയുള്ളു.
നിലവിലെ സാഹചര്യത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ എല്ലാ സർവീസുകളും നിർത്തി വച്ചിട്ടുണ്ട്. ഈ ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ മറ്റു ഡിപ്പോകളിൽ നിന്നും നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പി.സി ജോർജ് എം.എൽ.എയാണ് ഫെയ്‌സ്ബുക്കിലൂടെ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.