രാഷ്ട്രീയ വിവാദങ്ങൾക്കിടെ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനൊപ്പം വേദി പങ്കിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ വേദി പങ്കിട്ടത് മെഡിക്കൽ കോളേജിലെ അഭയത്തിന്റെ ഭക്ഷണ വിതരണത്തിന്; നിർണ്ണായക നീക്കവുമായി ഇടതു മുന്നണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ ജില്ലയിൽ കത്തിപ്പടരുന്നതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനൊപ്പം വേദി പങ്കിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കളത്തിങ്കൽ. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നേതൃത്വം നൽകുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്. അഭയത്തിന്റെ ഭക്ഷണ വിതരണത്തിന്റെ നൂറാം ദിവസമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശനം നടത്തിയത്.
ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ധാരണപാലിച്ച് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാതിരുന്നതിനെതുടർന്നു കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയിരുന്നു. ഇതേ തുടർന്നു ജോസ് കെ.മാണി ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്കു നിലപാട് തുടരുകയാണ്. ഇടതു മുന്നണിയും, യുഡിഎഫും ഒരു പോലെ ജോസ് കെ.മാണിയ്ക്കായി നിലപാടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദി പങ്കിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് കാലത്താണ് സി.പി.എം നേതൃത്വം നൽകുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി ഭക്ഷണ വിതരണം ആരംഭിച്ചത്. ഈ ഭക്ഷണ വിതരണം കൊവിഡ് കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമായിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളേജിലെ അഭയത്തിന്റെ ഭക്ഷണ വിതരണം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ ചടങ്ങിലേയ്ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്തിയത്.
ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഡിവൈ.എഫ്.ഐ പ്രവർത്തകരുമായി സൗഹൃദം പങ്കിടുകയും ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനൊപ്പം വേദി പങ്കിട്ട പ്രസിഡന്റ് അഭയത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അഭയത്തിന്റെ വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് രാഷട്രീയമായി ഏറെ ചലനങ്ങൾ ഉണ്ടാക്കുന്നതാണ്. ഇരുമുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കുന്ന കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനം ഏതാണ്ട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ.