സ്വന്തം ലേഖകൻ
കോട്ടയം: അക്ഷര നഗരത്തിന്റെ പ്രിയപ്പെട്ട മാധ്യമപ്രവർത്തൻ സനൽ ഫിലിപ്പിന്റെ ഓർമ്മകൾക്കു നാലു വയസ്. മുണ്ടക്കയത്ത് ഓട്ടോറിക്ഷാ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 2016 ജൂൺ 29 നാണ് സനൽ ഫിലിപ്പ് മരിച്ചത്.
കോട്ടയം ജില്ലയിൽ റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറായിരുന്ന സനൽ ഫിലിപ്പ് മനുഷ്യ സ്‌നേഹിയായ മാധ്യമ പ്രവർത്തകനായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടറിയാനും, മനുഷത്വത്തോടെ ഈ വാർത്തകളെ സമീപിക്കാനുമുള്ള ആവേശം എന്നും സനലിനെ വ്യത്യസ്തനാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ മാധ്യമപ്രവർത്തകർക്കിടയിലെ വ്യത്യസ്തമായ മുഖമായിരുന്നു സനൽ ഫിലിപ്പിൻ്റേത്. ജീവിത പ്രാരാബ്ദങ്ങൾ മറ്റാരെയും അറിയിക്കാതെ സ്വന്തം കഷ്ടപ്പാടുകൾ ചവിട്ടു പടികളാക്കി ഉയർന്നു വന്ന മാധ്യമപ്രവർത്തനായിരുന്നു സനൽ. വാർത്തകളോട് എന്നും സനലിന് ആവേശമായിരുന്നു. കുറിയ്ക്കു കൊള്ളുന്ന ചോദ്യങ്ങളുമായി കോട്ടയത്തെ പത്രസമ്മേളനങ്ങളെ സമ്പന്നമാക്കിയിരുന്നു സനൽ ഫിലിപ്പ്.
വിവാദങ്ങൾക്കു പിറകെ പോകാതെ, വാർത്ത കൊണ്ട് ഒരാളെ സഹായിക്കാൻ പറ്റുമോ എന്നു ചിന്തിച്ചിരുന്ന സനൽ ഫിലിപ്പ് മാധ്യമപ്രവർത്തകർക്കിടയിലെ വ്യത്യസ്തമായ മുഖമായിരുന്നു. സനലിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ കോട്ടയം പ്രസ്‌ക്ലബിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തു ചേരുന്നുണ്ട്.
സനലിന്റെ അടുത്ത സുഹൃത്തും, സഹ പ്രവർത്തകനും ന്യൂസ് 18 റിപ്പോർട്ടറുമായ എം.എസ് അനീഷ്‌കുമാർ ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ
വിധിയേ തടുക്കാൻ വില്ലേജോഫീസർക്കാവുമോ… സനിലിന്റെ മാസ്റ്റർപീസ് ഡയലോഗുകളിലൊന്നായിരുന്നു.പടച്ചതമ്പുരാനുപോലും ഇതിന് കഴിയില്ലെന്ന് ബോധ്യമായ നാലുവർഷങ്ങളാണ് കടന്നുപോകുന്നത്.തോരാത്ത മഴപോലെ സനിൽ ഓർമ്മകൾ പെയ്തിറങ്ങുന്നു.ബന്ധുക്കൾക്കും സുഹൃത്തുകൾപ്പുറം ആദ്യം കണ്ടയാളിൽപോലും വിലൽപാടുകൾ അവശേഷിപ്പിച്ച മാന്ത്രികൻ.ജൂൺ 20 മുതൽ 9 നാൾ കണ്ണിമചിമ്മാതെ ഞങ്ങൾ നിനക്ക് കൂട്ടിരുന്നു.ഇന്തോ-അമേരിക്കൻ ആശുപത്രിയിലേക്ക് നമ്മുടെ പരിചയക്കാർ ആരുപോയാലും അവരുടെ റഫറൻസ് നീയാണ്.വാർത്താശീലങ്ങൾ മാറുന്നു,വേഗത കൂടുന്നു,മനുഷ്യത്വം കുറയുന്നു പരാതികൾ ഏറെയാണ്.വാർത്താലോകത്ത് നീയെന്തൊരു പച്ചമനുഷ്യനായിരുന്നുവെന്ന് തിരിച്ചറിയുന്നു.നിപയും കോവിഡുമൊക്കെ വന്നത് നീയറിഞ്ഞു കാണുമല്ലോ. വഴി നീളെ ഹോട്സ്പോട്ടുകളാണ്.കഴിഞ്ഞ തവണകളിലെ പോലെ ഇത്തവണ നിന്റെ വീട്ടിൽ കൂടാനായില്ല .ആദർശിനും എൽദോയ്ക്കും ടിന്റോയ്ക്കും നിഷാദിനും ഷാനോസിനുമെല്ലാം യാത്രാവിലക്കുള്ള കാലമാണ്.ഏറെ കാലുപിടിച്ചശേഷമാണ് രണ്ടുപേരെയെങ്കിലും പങ്കെടുപ്പിച്ചുള്ള കുർബാനയ്ക്ക് പള്ളിക്കാർ സമ്മതിച്ചത്.ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ഉഷാറായി പോകുന്നു.വൈശാഖിന് കഴിഞ്ഞവർഷം അവാർഡുകൊടുത്തു. കൊവിഡുമൂലം നടപടികൾ അൽപ്പം വൈകി.ഇന്നോ നാളെയോ എൻട്രികൾ തുടങ്ങും.നമ്മുക്കൊപ്പം നടന്ന് വീണുപോകുന്നവർക്ക് നിന്റെ പേരിൽ ഞങ്ങളിപ്പോഴും താങ്ങും തണലുമാവുന്നുണ്ട്.ഇതൊക്കെ നമ്മൾ മത്രം അറിഞ്ഞാൽ മതിയല്ലോ…മുറിയാത്ത കണ്ണിപോലെ ഇരുനൂറോളം വരുന്ന നിന്റെ കൂട്ടുകാർ, ഞങ്ങൾ ഇപ്പോഴും ഒറ്റക്കെട്ടാണ്….