
സ്വന്തം ലേഖകൻ
കൊച്ചി : പൊലീസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കളമശേരി പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം ഐ.ജി വിജയ് സാഖറെ നൽകി.
പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച കാര്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആകെ 59 പൊലീസുകാരാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളത്. നിലവിൽ 13 പൊലീസുകാരാണ് രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്കിലും എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ കളമശ്ശേരി പൊലീസ് സ്റ്റേഷനും അണുവിമുക്തമാക്കും.
എല്ലാ ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയതോടെ മറ്റു സ്റ്റേഷനുകളിൽ നിന്നും കളമശേരി സ്റ്റേഷനിലേക്ക് പൊലീസുകാരെ നിയോഗിക്കും. പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഐജി പറഞ്ഞു.
എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോം ക്വാറന്റീൻഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ ഡ്യൂട്ടി നോക്കിയിരുന്ന ഇദ്ദേഹം ഈ മാസം 15 നാണു രോഗലക്ഷണം പ്രകടിപ്പിച്ചത്.
ഇതേ തുടർന്ന് സ്രവപരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തതും ആരോഗ്യ പ്രവർത്തകരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.