ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 1464 അതിഥി തൊഴിലാളികള്‍ ബംഗാളിലേക്ക് മടങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍നിന്നുള്ള 1464 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്ന് പശ്ചിമ ബംഗാളിലെ മാള്‍ഡയിലേക്കുള്ള ട്രെയിൻ മെയ് 26 ന് വൈകിട്ട് 6.45നാണ് പുറപ്പെട്ടത്. മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയനുസരിച്ച് തൊഴിലാളികളെ വിവിധ താലൂക്കുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍നിന്നുള്ള അങ്കുല്‍ ബര്‍മന്‍(21) എന്ന തൊഴിലാളിയെ ഈരാറ്റുപേട്ടയില്‍നിന്നും ആംബുലന്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചശേഷം ട്രെയിനില്‍ കിടത്തിയാണ് യാത്രയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി പി. അലക്സാണ്ടര്‍, ജിയോ ടി. മനോജ്, തഹസില്‍ദാര്‍മാരായ പി.ജി. രാജേന്ദ്രബാബു, ഫിലിപ്പ് ചെറിയന്‍, ഷൈജു പി. ജേക്കബ്, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മെയ് 27 രാത്രി 9.15ന് എറണാകുളത്തുനിന്നും അഗര്‍ത്തലയിലേക്ക് പോകുന്ന ട്രെയിനില്‍ ജില്ലയില്‍നിന്ന് 52 തൊഴിലാളികള്‍ മടങ്ങും. തൃപുര സ്വദേശികളായ 26 പേരും അരുണാചല്‍ പ്രദേശില്‍നിന്നുള്ള 24 പേരും മേഘാലയക്കാരായ രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ എറണാകുളത്തെത്തിക്കും. മെയ് 28 ന് ഝാര്‍ഖണ്ഡിലേക്കും 29ന് പശ്ചിമ ബംഗാളിലേക്കും കോട്ടയത്തുനിന്ന് അതിഥി തൊഴിലാളികള്‍ക്കായി ട്രെയിനുകളുണ്ട്.