
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കൊറോണക്കാലത്ത് അതീവ ജാഗ്രതയിലാണ് കേരളം. ഉത്സവങ്ങളും ആഘോഷങ്ങളും പൂർണമായും ഒഴിവാക്കി കേരളം ആദ്യം മുതൽ സർക്കാരിന്റെ ചട്ടങ്ങളും നിയന്ത്രണങ്ങളുമായി സഹകരിക്കുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞിട്ടും കൊറോണ നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് എല്ലാം ഉപേക്ഷിച്ച് കേരളം കൊറോണ പ്രതിരോധത്തിൽ കേന്ദ്രീകരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ മുസ്ലീം സമുദായത്തിൽ നോമ്പ് കാലം ആരംഭിച്ചത്.
ഈ സാഹചര്യത്തിൽ പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിൽ തന്നെ നടത്താൻ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എന്തുവേണമെന്ന് ആലോചിക്കാനാണ് മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും വീഡിയോ കോൺഫറൻസ് നടത്തിയത്. സഖാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സഖാത്ത് വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന നിർദ്ദേശം മതനേതാക്കൾ അംഗീകരിച്ചിട്ടുമുണ്ട്.
ലോകമെങ്ങും ഇസ്ലാം മതവിശ്വാസികൾക്ക് റമദാൻ പുണ്യമാസമാണ്. എന്നാൽ റമദാനിൽ പോലും പള്ളികളിൽ ആരാധന നടത്താൻ പറ്റാത്ത സാഹചര്യം വന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ഈ ദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) വരികയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ പെരുന്നാളാകും. പള്ളികളിലും പൊതുസ്ഥലത്ത് പ്രത്യേകം സജ്ജമാക്കുന്ന ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വലിയ തോതിൽ വിശ്വാസികൾ എത്തിച്ചേരാറുണ്ട്. പെരുന്നാൽ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ് നമസ്കാരം. കുടുംബാംഗങ്ങൾ ഒന്നാകെ ഈദ് നമസ്കാരത്തിന് പോകുന്നതാണ് പതിവ്.
പെരുന്നാൾ ദിനത്തിലെ കൂട്ടായ പ്രാർത്ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് വലിയ വേദനയുളവാക്കുന്നതാണെങ്കിലും സമൂഹത്തിന്റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കോവിഡ് 19നെ നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ നമ്മെ സഹായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇപ്പോൾ പെരുന്നാളിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിയന്ത്രണങ്ങളുമായി മുസ്ലീം സമുദായം പൂർണമായും സഹകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.