
കോവിഡിനെ തുരത്താൻ ഒരു ദിവസം രണ്ടു കളി : ഇന്ത്യയിൽ വ്യത്യസ്ത തന്ത്രവുമായി ക്രിക്കറ്റ് ബോർഡ്
സ്പോട്സ് ഡെസ്ക്
മുംബൈ: കോവിഡ് കാലത്ത് സമ്പൂർണ ലോക്കായ ക്രിക്കറ്റ് ലോകം പുതു ജീവനത്തിന് വഴി തേടുന്നു. കൊവിഡ് ലോക കായികരംഗത്ത് സംഭവിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറാൻ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒരേസമയം രണ്ടു ടീമുകളുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ ആണ് കളിക്കാനൊരുങ്ങുന്നത്.
ഇന്ത്യയുടെ ഒരു ടീം പകല്‍ ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ മറ്റൊരു ടീം വൈകിട്ട് ട്വന്റി 20 പരമ്പര കളിക്കും. അതായത് രണ്ട് വ്യത്യസ്ത ഇന്ത്യന്‍ സ്‌ക്വാഡിനെ വ്യത്യസ്ത പരമ്പരകള്‍ക്കായി വിന്യസിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ എതിരാളികളുമായോ വ്യത്യസ്ത എതിരാളികളുമായോ ഇൗ മത്സരങ്ങള്‍ നടത്താം.രണ്ട് വ്യത്യസ്ത വേദികളിലായോ ഒരേ വേദിയില്‍ തന്നെയോ മത്സരങ്ങള്‍ സംഘടിപ്പിക്കാം. ഒരേ വേദിയിലെങ്കില്‍ രണ്ട് മത്സരങ്ങളിലും പ്രധാനപ്പെട്ട താരങ്ങള്‍ക്ക് കളിക്കാനിറങ്ങാം.
ഇംഗ്ലണ്ട് ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗനും നേരേത്തേ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. ഏകദിന – ട്വന്റി 20 മത്സരങ്ങളും ടെസ്റ്റും ഒരേ സമയം നടത്താന്‍ ഓരോ രാജ്യവും രണ്ട് വ്യത്യസ്ത ടീമുകളെ ഒരുക്കണമെന്നായിരുന്നു അത്.
2017-ല്‍ ആസ്‌ട്രേലിയ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു. 2017 ഫെബ്രുവരി 22-ന് ശ്രീലങ്കയ്‌ക്കെതിരേ അഡ്ലെയ്ഡില്‍ ട്വന്റി – 20 മത്സരം കളിച്ചതിന്റെ തൊട്ടടുത്ത ദിവസം ആസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം പുനെയില്‍ ഇന്ത്യയ്‌ക്കെതിരേ കളത്തിലിറങ്ങിയിരുന്നു.
കോടികള്‍ മുടക്കി മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ടെലിവിഷന്‍ ചാനലുകള്‍ രണ്ടു മാസത്തിലേറെയായി ഹൈലൈറ്റ്സുകള്‍ കാണിച്ച് നേരം പോക്കുകയാണ്. കനത്ത നഷ്ടമാണ് ഇൗ ചാനലുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇത് നികത്തുക എന്നതാണ് ഒരേ സമയം രണ്ട് കളികള്‍ എന്ന ബുദ്ധിക്ക് പിന്നില്‍. സ്‌പോണ്‍സര്‍മാരുടെയും സംപ്രേഷണാവകാശം വാങ്ങിയ ചാനലുകളുടെയും താത്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിന് ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ കൂടിയേ മതിയെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല.
എന്നാൽ , കോവിഡിന് ശേഷം എന്ന് കളികൾ പുനരാരംഭിക്കാൻ സാധിക്കും എന്നതിൽ വ്യക്തതയില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഈ പ്രതിസന്ധി മറികടന്ന ശേഷം മാത്രമേ പുതിയ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകൂ.