play-sharp-fill
കോവിഡ് കാലത്ത് പെൺകുട്ടികൾക്കു വേണ്ടത് ഒരുക്കണം..! സാനിറ്ററി നാപ്കിൻ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പെൺകുട്ടികളുടെ കത്ത്

കോവിഡ് കാലത്ത് പെൺകുട്ടികൾക്കു വേണ്ടത് ഒരുക്കണം..! സാനിറ്ററി നാപ്കിൻ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പെൺകുട്ടികളുടെ കത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോകം മുൻപെങ്ങുമില്ലാത്ത കൊറോണയെന്ന മഹാമാരിയെ നേരിടുകയാണ്. വീടിനുള്ളിൽ തന്നെ അടച്ചിരുന്ന് മലയാളികളും, രാജ്യത്തെ മുഴുവൻ ആളുകളും ഒരൊറ്റ പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന്റെ നാളുകളിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആവശ്യത്തിന് സാനിറ്ററി നാപ്കിനുകൾ ലഭിക്കാത്തത്. തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു വിഭാഗം പെൺകുട്ടികൾ.


സാമൂഹ്യ പ്രവർത്തകരായ ജസ്റ്റി ജെയിൻ തോമസും സഹോദരി പ്രിൻസി ലൂക്കോസുമാണ് കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ പെൺകുട്ടികളെയും പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയ്ക്കും, മുഖ്യമന്ത്രിയ്ക്കും നിവേദനം അയച്ചിരിക്കുന്നത്. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിലും, ഇനിയും നീളാനുള്ള സാഹചര്യത്തിലും ആർത്തവത്തിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും അതിപ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. 90 ശതമാനത്തോളം സ്ത്രീകൾ കേരളത്തിൽ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നവരും ആർത്തവ ശുചിത്വത്തിന് പ്രാധാന്യം കൽപ്പിക്കുന്ന വരും ആണ്. മാസമുറയിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീക്ക് ഈ സാഹചര്യത്തിൽ സാനിറ്ററി നാപ്കിനുകളുടെ ലഭ്യതയെ സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പുകളും ഉത്തരവാദിത്തപ്പെട്ടവരുടെ പക്കൽ നിന്നും ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവേതനത്തിൽ കുടുംബം നോക്കുന്ന ഒരു സാധാരണ പൗരനെ സംബന്ധിച്ചെടുത്തോളം ജോലിക്ക് പോകാൻ സാധിക്കാത്ത ഈ അസാധാരണ സാഹചര്യത്തിൽ സാനിറ്ററി നാപ്കിനുകൾ വലിയ വില കൊടുത്ത് മേടിക്കുക എന്നത് തീർച്ചയായും ദുസ്സഹവും സാധ്യവുമല്ല. കൂടാതെ ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ മധ്യവർഗത്തിൽ പെട്ടവർ സാനിറ്ററി നാപ്കിനുകൾ അധികമായി മേടിച്ച് കരുതി വയ്ക്കുന്നതും സാധാരണക്കാർക്ക് വിനയാകുന്നു.

ഗവൺമെൻറ് നൽകുന്ന ആവശ്യസാധനങ്ങൾ കിറ്റുകളിലും മറ്റ് സന്നദ്ധ സംഘടനകൾ നൽകുന്ന കിറ്റുകളിലും സാനിറ്ററി നാപ്കിൻ ഇല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. വളരെ ശ്രദ്ധ അർഹിക്കുന്ന ഗുരുതര വിഷയമാണ് കോവിഡ് കാലഘട്ടത്തിലെ ആർത്തവ ശുചിത്വം.

2020 ലും സ്ത്രീകൾ ആർത്തവത്തെ സംബന്ധിച്ച പറയാൻ മടിക്കുന്നു എന്നത് അംഗീകരിക്കാനാവില്ല എങ്കിലും അത് ഒരു വാസ്തവമാണ്. അതിനാൽ തന്നെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾ മുൻ നിരയിലേക്ക് കടന്നുവന്ന് ഭരണകൂടത്തിനെ അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിക്കുവാൻ മടിക്കുന്നു. പല സ്ത്രീകളും വീട്ടിലുള്ള പുരുഷന്മാരോട് പോലും അവരുടെ ആർത്തവസംബന്ധമായ ആവശ്യങ്ങൾ പങ്കു വയ്ക്കാറില്ല.

ഏപ്രിൽ 18 ന് കേരള മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥർക്കും നിവേദനം അയച്ചെങ്കിലും മറുപടിയും അതിനുവേണ്ട നടപടികൾ ഒന്നും ഉണ്ടായില്ല. ഐക്യരാഷ്ട്ര സംഘടന തന്നെ ഈ വിഷയം ഇന്ന് ഉയർത്തിക്കാണിക്കുന്നു. ആർത്തവ ശുചിത്വം ഒരു സ്ത്രീയുടെ മനുഷ്യാവകാശം ആണെന്ന് ഐക്യരാഷ്ട്രസംഘടന പറഞ്ഞുവയ്ക്കുന്നു.

ഇനിയും നടപടി സ്വീകരിക്കാൻ വൈകിയാൽ വലിയൊരു ആരോഗ്യവിപത്ത് അനാരോഗ്യകരമായ ആർത്തവ രീതികളിലൂടെ സ്ത്രീസമൂഹത്തെ ബാധിക്കും എന്നത് നാം മനസ്സിലാക്കണം. സ്ത്രീ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട മുൻനിര സ്ത്രീസമൂഹത്തിന്റെ മൗനവും ഇക്കാര്യത്തിൽ ദൗർഭാഗ്യകരമാണ് എന്ന് പരാതി സമർപിച്ച സാമൂഹ്യ പ്രവർത്തകരായ ജസ്റ്റി ജെയിൻ തോമസും പറയുന്നു.

വിഷയത്തിന്റെ പ്രാധാന്യവും ഉടനടി നടപടി എടുക്കേണ്ട ആവശ്യകതയും പരിഗണിച്ച് ജസ്റ്റിയും സഹോദരി പ്രിൻസി ലൂക്കോസും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രീക്കും നിവേദനം അയച്ചു.